കാടിന്റ മക്കളുടെ പൊരുളറിയാൻ വി.ഇ.ഒ.മാരുടെ ഗോത്രായനം തിരുനെല്ലിയിൽ കൊട്ടാരക്കര കില ഇറ്റിസി ഗോത്രായനം തുടങ്ങി
മലമുകളിലെ കാടിന്റെ മക്കളുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി
കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തിൽ ഗോത്രായനം തുടങ്ങി. പുതുതായി സർവീസിലെത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ (വി.ഇ.ഒ.)
പരിശീലനത്തിന്റെ ഭാഗമായ പട്ടിക ഗോത്രവർഗ സങ്കേത പഠന പരിശീലനമാണ് കില ഇറ്റിസി ഗോത്രായനം.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ചെറുസംഘമായാണ് ഗോത്രവർഗ സങ്കേതങ്ങളിൽ സന്ദർശനം നടത്തുന്നത്.
ഫീൽഡ് തല ഉദ്യോഗസ്ഥരെന്ന നിലയിൽ ഗോത്ര ജനവിഭാഗങ്ങൾ താമസിക്കുന്ന സങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവിലുള്ള അവസ്ഥയും സംഘം മനസിലാക്കുമെന്ന് കില ഇറ്റിസി പ്രിൻസിപ്പലും ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണറുമായ ജി.കൃഷ്ണകുമാർ പറഞ്ഞു. പദ്ധതികളെക്കുറിച്ചുള്ള അറിവിനൊപ്പം ഫീൽഡ് തലത്തിലുള്ള യാഥാർത്ഥ്യം നേരിട്ടു മനസിലാക്കി പദ്ധതി നിർവഹണം കൂടുതൽ കാര്യക്ഷമവും മികവുറ്റതുമാക്കാൻ ഇത്തരം പരിശീലന പരിപാടികൾക്ക് കഴിയുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
തെരഞ്ഞെടുത്ത സങ്കേതങ്ങളിലെ പൊതു -അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ ലഭ്യത, വരുമാനം, പൊതുജനാരോഗ്യ സംവിധാനങ്ങൾ തുടങ്ങി സാമൂഹിക, സാമ്പത്തിക-സാംസ്ക്കാരിക സ്ഥിതിയും സംഘം നിരീക്ഷിക്കും. ആദിവാസി വിഭാഗങ്ങൾക്കായുള്ള വിവിധ സർക്കാർ – തദ്ദേശ സ്ഥാപനതല പദ്ധതികളെക്കുറിച്ചും പഠനം നടത്തും.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത വാർഡുകളിലെ ആദിവാസി ഊരുകളാണ് സംഘം ആദ്യദിവസം സന്ദർശിച്ചത്. മുള്ളൻകൊല്ലി, പ്ലാമൂല, അരീക്കര എന്നീ ഗോത്രസങ്കേതങ്ങളിലെ വീടുകൾ, പ്രദേശത്തെ അംഗനവാടികൾ, ഗോത്രനിവാസികളുടെ പൊതു സൗകര്യങ്ങൾ എന്നിവയും സംഘം സന്ദർശിച്ചു.
ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതം നേരിട്ടു മനസിലാക്കാനുള്ള പഠന പരിശീലനരീതിയായ ഗോത്രായനം ജില്ലയിലെ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ചാണ് നടത്തുന്നത്.
തിരുനെല്ലി പഞ്ചായത്ത് പതിനേഴാം വാർഡംഗം ബേബി, പട്ടിവർഗപ്രമോട്ടർമാരായ ശ്രീജ, ശാന്ത എന്നിവരോടൊപ്പമാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ ഗോത്രവർഗ സങ്കേതങ്ങൾ സന്ദർശിച്ചത്.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ പി.പി.ബിനില, ബി.ഗോകുൽ, ആസിഫ് അഷറഫ്, അർച്ചന എസ്.രാജ്, ഹാഫിസ് മുഹമ്മദ്, റോസ് മേരി ജോസ്, കെ.ജി.സഞ്ജു, ജസ്മൽ ഖാൻ എന്നിവരാണ് പഠനസംഘത്തിലുള്ളത്.
Leave a Reply