ബാല വേല തടയല്‍: വിവരം നല്‍കുന്നവര്‍ക്ക് ഇന്‍സെന്റീവ്
കൽപ്പറ്റ : ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയുമായി വനിത ശിശുവികസന വകുപ്പ്. വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപയാണ് ഇന്‍സന്റീവായി നല്‍കുക. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അല്ലെങ്കില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യ വിവരങ്ങള്‍ അറിയിക്കേണ്ടത്. വ്യക്തികള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥന്‍, തൊഴില്‍, പോലീസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെ ബാലവേല തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. അര്‍ഹരായവര്‍ക്ക് രഹസ്യ സ്വഭാവത്തോടെ പാരിതോഷിക തുക നല്‍കും. വയനാട് ജില്ലയില്‍ ബാലവേല നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കേണ്ട നമ്പര്‍: 04936-246098, ഇ മെയില്‍: dcpuwydcl@gmail.com
ബാലവേല നിയമപരമായി നിരോധിയ്ക്കുകയും ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്. ചൈല്‍ഡ് ആന്റ് അഡോളസെന്റ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്റ് റെഗുലേഷന്‍) നിയമപ്രകാരം 14 വയസ് പൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിയില്‍ ഏര്‍പ്പെടുത്താന്‍ പാടില്ല. 14 വയസ് കഴിഞ്ഞതും 18 വയസ് പൂര്‍ത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളിലും ഏര്‍പ്പെടുത്തരുത്. പല കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ക്ക് ജോലി ചെയ്യേണ്ടി വരുമ്പോള്‍ അത് അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ ദോഷകരമായി ബാധിയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് കാലത്തും പല സ്ഥലങ്ങളിലും ബാലവേല റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബാലവേല തടയാന്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ വനിത ശിശുവികസന വകുപ്പ് ഇന്‍സെന്റീവ് പദ്ധതി ആരംഭിച്ചത്.
Leave a Reply