ഭവാനിയെ മാറടക്കി സ്മൃതി മന്ത്രിച്ചു, ഇവരെന്റെ പ്രിയപുത്രർ
കൽപ്പറ്റ: എണ്ണം തെറ്റിയിട്ടും ആത്മവിശ്വാസം വിടാതെ നിന്ന, സ്വന്തം സംസ്‌കാരമെന്ന അഭിമാനത്തോടെ നാടൻ പാട്ടു പാടിക്കേൾപ്പിച്ച നാലുവയസുകാരി ഭവാനിയെ മാറോട് ചേർത്ത് മന്ത്രി സ്മൃതി ഇറാനി മന്ത്രിച്ചു, ഇവരെന്റെ പ്രിയപുത്രർ. ആത്മഗതം അത്രയുച്ചത്തിൽ കേട്ടതുപോലെയായി, എംപിമാരും മന്ത്രിമാരും ആകാശ നക്ഷത്രങ്ങളല്ലെന്നും അഭിനയ താരങ്ങളല്ലെന്നും മന്ത്രി സ്മൃതി തെളിയിച്ചു.
വയനാട്ടിലെ കൽപ്പറ്റ നഗരസഭയിലെ ഒന്നാം വാർഡിലുള്ള പൊന്നട അങ്കൺവാടി സന്ദർശിക്കുകയായിരുന്നു മോദി സർക്കാരിലെ വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. അങ്കണവാടിയിൽ കണ്ട കുട്ടിയോട് എണ്ണാൻ മന്ത്രി നിർദ്ദേശിച്ചു.
ഒന്നേ, രണ്ടേ, മൂന്ന്, ആറ്, എട്ട്, ഒമ്പത്, പത്ത്… നാലു വയസുകാരി ഭവാനിയാണ് മന്ത്രിക്ക് എണ്ണം പറഞ്ഞുകൊടുത്തത്. തെറ്റിയെന്ന് മനസ്സിലായ മന്ത്രി, ഒരിക്കൽക്കൂടി എണ്ണിച്ചു. ആദ്യത്തെ അതേ വേഗത്തിൽ ഭവാനി എണ്ണി. അപ്പോഴും പിശകിയെന്നറിയാതെ വിജയിയുടെ ആത്മവിശ്വാസത്തോടെ നിന്നു. അവളെ ഉടൻ തന്നെ സ്മൃതി എടുത്തുയർത്തി മാറോട് ചേർത്തു.
കുട്ടികളുമായും അധ്യാപകരോടും സഹായികളോടും സംസാരിച്ച്, കാര്യങ്ങൾ മനസിലാക്കിയ മന്ത്രി, ഭവാനിയുടെ നാടൻപാട്ടും കേട്ടാണ് മടങ്ങിയത്.
18 കുട്ടികളുള്ള അങ്കണവാടിയിൽ 15 പേരും ആദിവാസികളാണ്. ഏഴ് അമ്മമാരും മൂന്ന് ഗർഭിണികളും കൗമാരക്കാരായ 25 പട്ടിക വർഗ്ഗക്കാരും അങ്കണവാടിയുടെ കൂടെയുണ്ട് പി.ആർ. സുമ അധ്യാപികയും എം. സുലോചന ഹെൽപ്പറുമാണ്. മന്ത്രിയുടെ വരവും അവരോടുള്ള പെരുമാറ്റവും സമീപനവും അതിശയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും മാത്രമല്ല, ആശ്വസിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവർ പറയുന്നു. കാരണം, ഈ അങ്കണവാടിയിലൂടെ നാട്ടിലെ മുഴുവൻ അങ്കണവാടിയുടെയും സാമൂഹ്യാവസ്ഥയുടെയും സ്ഥിതി നേരിട്ടറിഞ്ഞ് പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമല്ലോ എന്നവർ സമാധാനിക്കുന്നു.
Leave a Reply