റോഡിന് നടുവിൽ കുഴി; ചൂട്ടക്കടവ് യാത്ര അപകട കെണി.
മാനന്തവാടി: ചൂട്ടക്കടവ് റോഡിൽ പ്രത്യക്ഷപ്പെട്ട കുഴി അപകടകെണിയാവുന്നു.
വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കുഴിയിൽ വീണാൽ അപകട സാധ്യതയാണ്. മാനന്തവാടി-തവിഞ്ഞാൽ റോഡിൽ ചുട്ടക്കടവ് ശുദ്ധജല പദ്ധതിയിൽ നിന്നും നൂറ് മീറ്റർ മാറി സ്വകാര്യ കോട്ടേജിന് മുന്നിലെ നേരിയ വളവിലാണ് ആഴ്ചകളായി കുഴി രൂപപ്പെട്ടിട്ട്. മഴ ആരംഭിച്ചതോടെ ഈ കുഴിയിൽ മഴവെള്ളം കെട്ടികിടക്കുന്നത് കൂടുതൽ അപകട സാധ്യത ഉണ്ടാക്കിയിരിക്കുകയാണ്.
വളവ് കൂടി ആയതിനാൽ പെട്ടന്ന് എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മാനന്തവാടി പോസ്റ്റോഫിസ് ജങ്ഷൻ മുതൽ ചെറുപുഴ വരെ രണ്ട് കി.മീ. ദൂരം രണ്ട് കോടി രൂപ മുടക്കി ടാറിങ് നടത്തിയിട്ട് രണ്ട് വർഷം പിന്നിട്ടിട്ടേയുള്ളൂ. അര മണിക്കൂർ പ്രവർത്തി കൊണ്ട് കുഴി അടക്കാൻ കഴിയുമെന്നിരിക്കെ ഒരു അപകടം ഉണ്ടായാലേ അധികൃതരുടെ കണ്ണ് തുറക്കൂ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Leave a Reply