ജനകീയം ഈ ദുരന്ത നിവാരണം : ദുരന്ത നിവാരണ പ്രതിജ്ഞയും മാപ്പിംഗും ഏറ്റെടുത്ത് ജനങ്ങൾ
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തില്‍ ദുരന്ത നിവാരണത്തിന് ജനകീയ പദ്ധതി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ തുടങ്ങി. കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ല സമ്പൂര്‍ണ്ണമായി വിഭവ- ദുരന്ത മാപ്പിംഗ് തയ്യാറാക്കുന്ന തിനുള്ള പദ്ധതി ആരംഭിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടുകള്‍, റോഡുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ജല സ്രോതസ്സുകള്‍, കാട്, മലകള്‍, ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയവ മാപ്പത്തോണ്‍ കേരളം എന്ന ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിംഗ് വഴി അടയാളപ്പെടുത്തുമെന്നും നവംബര്‍ 1നകം ഇത് പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും പൊതു സേവന കേന്ദ്രങ്ങളും രണ്ടാം ഘട്ടത്തില്‍ വീടുകള്‍ ഉള്‍പ്പെടെയുളളവയുമാണ് മാപ്പിംഗ് നടത്തുക. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായം ലഭ്യമാക്കി കൂടുതല്‍ കരുത്തു നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുരന്ത സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ ക്യാമ്പുകളുടെ അടിയന്തിര പ്രവര്‍ത്തനവും ഇതിലൂടെ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഫെയ്‌സ്ബുക്ക് വഴി ദുരന്ത ലഘൂകരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡിസാസ്റ്റർ മാനേജ്മെന്റ് സപ്യൂട്ടി കളക്ടർ കെ.അജീഷ്, പ്രോഗ്രാം ഓഫീസർ അമിത് രമണൻ, എന്‍ എച്ച് എം ഡി പി എം ഡോ. അഭിലാഷ് എന്നിവർ നേത്യത്വം നൽകി. ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ (IAG) നേതൃത്വത്തില്‍ ജില്ലയിലെ ഒരു ലക്ഷത്തിലധികം ആളുകള്‍ സ്വന്തം വീടുകളില്‍ നിന്ന് പ്രതിജ്ഞ ഏറ്റു ചൊല്ലി.
Leave a Reply