April 23, 2024

വയനാട് പാക്കേജ്: ശ്രദ്ദേയമായ പ്രഖ്യാപനങ്ങൾ

0
 '

 കാപ്പികൃഷിയിലൂടെ മുന്നേറ്റം
വയനാട് ജില്ലയില്‍ കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനമാണ് പാക്കേജിലുള്ളത്. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതോടെ വയനാടിന് ഉണര്‍വാകും. പ്രധാന വിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനം മാത്രമാണ് വയനാട്ടിലെ കാപ്പി കൃഷിക്കാര്‍ക്കു ലഭിക്കുന്നത്. ഇത് ഇരുപത് ശതമാനമായെങ്കിലും ഉയര്‍ത്താനുളള പദ്ധതികളാണ് തയ്യാറാക്കുന്നത്.  വയനാട്ടിലെ കാപ്പിപ്പൊടി ''വയനാട് കാപ്പി'' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കല്‍പ്പറ്റയില്‍ കിഫ്ബി ധനസഹായത്തോടെയുള്ള 150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും. 2019 ല്‍ തറക്കല്ലിട്ട പാര്‍ക്കിന്റെ ഡി.പി.ആര്‍ തയ്യാറായിട്ടുണ്ട്. 2022 ല്‍ കിന്‍ഫ്രയില്‍ കോഫി പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.കൃഷിക്കാര്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുന്നതിന് പാര്‍ക്ക് പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കില്ല. വയനാട് ബ്രാന്‍ഡ് കാപ്പിപ്പൊടി ഉല്‍പ്പാദനം ഉടന്‍ തുടങ്ങും. നിര്‍ദ്ദിഷ്ട ഗുണനിലവാരത്തിലുള്ള കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപ നല്‍കിയാണ് ശേഖരിക്കുക നിലവിലുള്ള കമ്പോള വിലയേക്കാള്‍ 50 ശതമാനം ഉയര്‍ന്ന വിലയാണിത്. കോഫി പാര്‍ക്ക് പൂര്‍ത്തിയാകുന്നതുവരെ ബ്രഹ്മഗിരി സൊസൈറ്റിയുടെ കാപ്പിപ്പൊടി പ്ലാന്റില്‍ ഉല്‍പ്പാദനം തുടങ്ങും.. വയനാട് കാപ്പിയുടെ വിപണനത്തിനായി അടിയന്തരമായി 500 ഓഫീസ് വെന്‍ഡിംഗ് മെഷീനുകളും 100 കിയോസ്‌കുകളും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തുടങ്ങും. ഇതിനായി 20 കോടി രൂപ കുടുംബശ്രീക്ക് അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ 500 സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും വയനാട് കാപ്പിയുടെ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും.  ജില്ലയില്‍ 65000 ഹെക്ടര്‍ സ്ഥലത്താണ് കാപ്പികൃഷിയുള്ളത്. പകുതിയിലധികവും 50 വര്‍ഷത്തിലേറെ പഴക്കമുള്ള തോട്ടങ്ങളാണ്. പുതുകൃഷിയിറക്കുകയും ശാസ്ത്രീയ കൃഷി രീതികളിലൂടെ ഉല്‍പ്പാദനക്ഷമത ഗണ്യമായി ഉയര്‍ത്തുന്നതിന് റീ-പ്ലാന്റിംഗിന് നടത്തുന്നതിനായി പലിശ സബ്‌സിഡിയോടുകൂടിയ വായ്പാ പദ്ധതിയും നടപ്പാക്കും.

കാര്‍ബണ്‍ ന്യൂട്രല്‍ വയനാട്
കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് കുന്നുകളില്‍ വിളയുന്ന കാപ്പിപ്പൊടി എന്നതായിരിക്കും വയനാട് കാപ്പിപ്പൊടിയുടെ ആഗോള ബ്രാന്‍ഡിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ജില്ലയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കുന്നതിനും അവശേഷിക്കുന്ന കാര്‍ബണ്‍ വാതകങ്ങള്‍ വലിച്ചെടുക്കുന്നതിനും ആവശ്യമായത്ര മരങ്ങള്‍ നടുന്നതിനും പദ്ധതി ആവിഷ്‌കരിക്കും. അഞ്ചു വര്‍ഷംകൊണ്ട് ഓരോ പ്രദേശത്തെയും കാര്‍ബണ്‍ മലിനീകരണം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. കാര്‍ബണ്‍ ന്യൂട്രലൈസ് ചെയ്യുന്നതിനായി 6500  ഹെക്ടര്‍ ഭൂമിയില്‍ മുളയും 70 ലക്ഷം മരങ്ങളുംനട്ടുപിടിപ്പിക്കും.ഇതിനായി മീനങ്ങാടി മാതൃകയില്‍ ട്രീ ബാങ്കിംഗ്  നടപ്പിലാക്കും.മരംവച്ചുപിടിപ്പിക്കുന്ന കൃഷിക്കാര്‍ക്ക് മരം വെട്ടുമ്പോള്‍ വായ്പ തിരിച്ചടച്ചാല്‍ മതിയെന്ന വ്യവസ്ഥയില്‍ ആന്വിറ്റി വായ്പയായി മരം ഒന്നിന് 50 രൂപ വീതം നല്‍കുന്നതാണ് പദ്ധതി.
 
ഇതര കാര്‍ഷിക വിളകള്‍ക്കും പ്രോത്സാഹനം
വയനാട്ടിലെ രണ്ടാമത്തെ പ്രധാന വിളയായ കുരുമുളകിന്റെ പുനരുദ്ധാര ണത്തിനു പ്രത്യേക കാര്‍ഷിക പദ്ധതി രൂപം നല്‍കും.  പ്രതിവര്‍ഷം 10 കോടി രൂപ വീതം 50 കോടി രൂപ ഇതിനായി ചെലവഴിക്കും. തേയിലയടക്കമുള്ള പ്ലാന്റേഷനുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ഭൂപരിഷ്‌കരണ നിയമങ്ങള്‍ക്കു വിഘ്‌നം വരാത്ത രീതിയില്‍ മറ്റു ഫലവൃക്ഷങ്ങള്‍ വളര്‍ത്തുന്നതിന് അനുവാദം നല്‍കുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുക, നികുതിയിളവുകള്‍ അനുവദിക്കുക, പ്ലാന്റേഷന്‍ മേഖലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് പാക്കേജിലെ പ്രധാനകാര്യങ്ങള്‍. ശീതകാല പച്ചക്കറി കൃഷിക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും. വയനാടിനെ പൂകൃഷിയ്ക്കുള്ള പ്രത്യേക അഗ്രിക്കള്‍ച്ചറര്‍ സോണായി തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പൂകൃഷി സംഘടിപ്പിക്കും. അമ്മായിപ്പാലത്ത് ആര്‍.എ.ഡബ്ല്യു മാര്‍ക്കറ്റില്‍ പാക്ക്ഹൗസ് സ്ഥാപിക്കും. കാര്‍ഷിക സര്‍വ്വകലാശാല കേന്ദ്രത്തിലെ പുഷ്പപ്രദര്‍ശനം സംസ്ഥാനതല ഉത്സവമാക്കും. ചക്ക പോലുള്ള മറ്റു കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയും പദ്ധതിയുണ്ടാക്കും. ചക്കയുടെ പ്രാഥമിക സംസ്‌കരണം വിവിധ പഞ്ചായത്തുകളിലെ കേന്ദ്രങ്ങളില്‍ നടത്തി കുരുവും പഴവും കോഫി പാര്‍ക്കില്‍ എത്തിച്ച് അവിടെ ആധുനിക യന്ത്രസംവിധാന സഹായത്തോടെ ഉല്‍പ്പന്നങ്ങളായി മാറ്റും. ഭൗമസൂചിക ലഭിച്ചിട്ടുള്ള സുഗന്ധ നെല്‍കൃഷി പോലുള്ള നാടന്‍ നെല്ലിനങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും. വയനാട്ടിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ബത്തേരി ആര്‍.എ.ഡബ്ല്യു മാര്‍ക്കറ്റിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വിളവെടുപ്പാനന്തര സംസ്‌കരണത്തിനുശേഷം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി വയനാട് ഓര്‍ഗാനിക് എന്ന ലേബലില്‍ വിപണനം ചെയ്യും.
മൃഗസംരക്ഷണം
പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല കേന്ദ്രം വിപുലീകരിക്കും. മൃഗപരിപാലന മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.
പശു, ആട്, കോഴി എന്നിവയുടെ കൃഷി പ്രോത്സാഹനത്തിനുള്ള പദ്ധതികളില്‍  കൂടുതല്‍ തുക വകയിരുത്തല്‍ ഉറപ്പുവരുത്തും.
 
ടൂറിസം രംഗം മാറും
ജൈവവൈവിധ്യപരിപാലനത്തിന് മുന്‍തൂക്കം നല്‍കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും.  ഇക്കോ ടൂറിസത്തിന് പ്രോത്സാഹനം നല്‍കും. ക്യാമ്പിംഗ് ഗ്രൗണ്ടുകള്‍, വഴിയോര ഭക്ഷണശാലകള്‍ തുടങ്ങിയവ ഉറപ്പുവരുത്തിക്കൊണ്ടുള്ള ട്രക്കിംഗ് ട്രെയിലുകള്‍ക്ക് രൂപം നല്‍കും. ബാണാസുരസാഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ ടൂറിസം കേന്ദ്രം വിപുലപ്പെടുത്തും. പരിസ്ഥിതിക്ക് ഇണങ്ങും വിധം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി 50 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഇളമ്പിലേരി സാഹസിക ടൂറിസം കേന്ദ്രം, ആറാട്ടുപാറയിലെ ട്രക്കിംഗ് കേന്ദ്രം, കുറുമ്പാലക്കോട്ട വികസനം എന്നിവ വിപുലപ്പെടുത്തും. തലശ്ശേരി ടൂറിസം സര്‍ക്യൂട്ടില്‍ വയനാടിനെയും ഉള്‍പ്പെടുത്തും.പ്രതിവര്‍ഷം 20 കോടി രൂപ ടൂറിസം വികസനത്തിനായി വകയിരുത്തും.
നല്ലറോഡുകള്‍  പാലങ്ങള്‍
കനത്ത പ്രളയ നാശനഷ്ടങ്ങള്‍ക്ക് ഇരയായ മലയോര മേഖലകള്‍ക്ക് റീ ബില്‍ഡ് പദ്ധതിയില്‍ സവിശേഷ പരിഗണന നല്‍കും.255 കോടി രൂപയുടെ റോഡുകള്‍ക്ക് നിലവില്‍ അനുവാദം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് 286 കോടി രൂപ യുടെ റോഡുകള്‍ ജില്ല യില്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രതിവര്‍ഷം 100 കോടി രൂപയെങ്കിലും വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി വിനിയോഗിക്കും. കിഫ്ബിയില്‍ നിന്ന് 780 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് ജില്ലയില്‍ നടക്കുന്നത്. അവയില്‍ ഏറ്റവും വലുത് 114 കോടി രൂപയുടെ മലയോര ഹൈവേയാണ്. 1000 കോടി രൂപ ചെലവു വരുന്ന വയനാട് തുരങ്കപ്പാതയുടെ നിര്‍മ്മാണം 2021 -22ല്‍ ആരംഭിക്കും. കിഫ്ബിയുടെ പരിഗണനയിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ 2000 കോടിയുടെ നിക്ഷേപമാണ് ജില്ലയില്‍ ഉണ്ടാവുക.
റെയില്‍വേ
കൊങ്കണ്‍ റെയില്‍വേ തലശ്ശേരി  നിലമ്പൂര്‍ റെയില്‍ പാതയുടെ പഠനം ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലമ്പൂര്‍ – നഞ്ചങ്കോട് റെയില്‍
പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം കെആര്‍ഡിസി ഏറ്റെടുത്തിട്ടുണ്ട്. ഈ രണ്ട് റെയില്‍ പാതകളുടെയും നിര്‍മ്മാണം കേന്ദ്രാനുമതി വാങ്ങി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാഭ്യാസം ആരോഗ്യം
വയനാടുകാരുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകും. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 150 ഓളം അധ്യാപക തസ്തികകള്‍ കാബിനറ്റ് അംഗീകരിച്ചു. ബാക്കിയുള്ള തസ്തികകളും ഉടന്‍ സൃഷ്ടിക്കും. മെഡിക്കല്‍ കോളേജ് ആസ്ഥാനം പിന്നീട് തീരുമാനിക്കും. കിഫ്ബിയില്‍ നിന്ന് 300 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണ ചെലവ് 600 കോടി രൂപയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. പുതിയ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി സിക്കിള്‍സെല്‍ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിനുവേണ്ടി ഹീമോ ഗ്ലോബിനോപ്പതി റിസര്‍ച്ച് & കെയര്‍ സെന്റര്‍ സ്ഥാപിക്കും. 100 കോടി രൂപ മുടക്കി താലൂക്ക് ആശുപത്രികള്‍ നവീകരിക്കും.
കിഫ്ബിയില്‍ നിന്നും 46 സ്‌കൂള്‍ കെട്ടിടങ്ങള്‍ 84 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്നത് പുരോഗമിക്കുകയാണ്. 42 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും 42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അവയുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു. പഴശ്ശി ട്രൈബല്‍ കോളേജ് ജില്ലയില്‍ ആരംഭിക്കും. കാര്‍ഷിക സര്‍വ്വകലാശാല, വെറ്ററിനറി സര്‍വ്വകലാശാല എന്നിവയുടെ കേന്ദ്രങ്ങള്‍ വിപുലീകരിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. വയനാട്ടെ കോളേജുകളില്‍ കൂടുതല്‍ കോഴ്‌സുകളും അനുവദിക്കും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മാനന്തവാടി കാമ്പസ്, അക്കാദമിക് ബ്ലോക്ക്-കം-റിസര്‍ച്ച് സെന്റര്‍, പശ്ചിമഘട്ട ട്രോപ്പിക്കല്‍ ബയോ ഡൈവേഴ്‌സിറ്റി സ്റ്റഡി സെന്റര്‍, ഇന്റര്‍ ഡിസിപ്ലിനറി ഇന്റര്‍വെന്‍ഷന്‍ ഇന്‍ എസ് & റ്റി എന്നിവയുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള അപ്ലൈഡ് സയന്‍സ് കോളേജിന് രണ്ടുനിലകൂടി നിര്‍മ്മിക്കുന്നതാണ്. കല്‍പ്പറ്റ, മാനന്തവാടി ഗവണ്‍മെന്റ് കോളേജുകളും മീനങ്ങാടി, മാനന്തവാടി പോളിടെക്‌നിക്കുകളും 21 കോടി രൂപ കിഫ്ബിയില്‍ നിന്ന് ചെലവഴിച്ച് നവീകരിക്കുകയാണ്. ഇവയ്ക്കു പുറമെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിവര്‍ഷം 20 കോടി രൂപ ചെലവഴിക്കും.
എല്ലാവര്‍ക്കും കുടിവെള്ളം
കിഫ്ബിയില്‍ നിന്നും മാനന്തവാടി, എടവക, നല്ലൂര്‍നാട് വില്ലേജുകളുടെ 18 കോടി രൂപയുടെ കുടിവെള്ള വിതരണ ശൃംഖല പൂര്‍ത്തിയായി. കോഴിക്കോട് സര്‍ക്കിളിലെ വിതരണ ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള 39 കോടി രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. വാട്ടര്‍ അതോറിറ്റി 600 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് വയനാട് ജില്ലയില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയും ഊര്‍ജ്ജിതമായി നടപ്പാക്കും.
വൈദ്യുതി ഗ്രീന്‍ കോറിഡോര്‍
വയനാട്ടിലെ വൈദ്യുതി പ്രസരണ ശൃംഖല 66 കെ.വിയില്‍ നിന്നും  110 കെ.വിയിലേയ്ക്ക് മാറ്റി ശക്തിപ്പെടുത്തും. ഇതിനായി 100 കോടി രൂപ ചെലവഴിക്കും.  വയനാടിനെ 400 കെവി ശ്രംഖലയില്‍ ഉള്‍പ്പെടുത്തുന്നതിന് ഗ്രീന്‍ കോറിഡോര്‍ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി മാനന്തവാടി
ക്കടുത്ത് പയ്യമ്പള്ളിയില്‍ 400 കെ.വി സബ്‌സ്റ്റേഷനും അവിടെ നിന്ന് കാസര്‍ഗോഡേയ്ക്ക് 400 കെവി ലൈനും നിര്‍മ്മിക്കും. 850 കോടി രൂപയാണ് പദ്ധതിച്ചെലവ്.
ഗോത്രമേഖലയില്‍ സമഗ്ര വികസനം
ബജറ്റില്‍ പ്രഖ്യാപിച്ച ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മൈക്രോ പ്ലാന്‍ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വയനാട്ടെ ആദിവാസികളായിരിക്കും. കുടുംബ പ്ലാനുകള്‍ തയ്യാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത്  മുനിസിപ്പല്‍ തലത്തില്‍ രൂപീകരിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍സ് ടീമുകള്‍ക്ക് രൂപം നല്‍കും.  ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് നിലവിലുള്ള സ്‌കീമുകളെ പരമാവധി പ്ലാനുകളില്‍ സംയോജിപ്പിക്കും. 2020 – 21 ല്‍ ലൈഫ് മിഷനില്‍ 5000 വീടുകള്‍ നിര്‍മ്മിക്കും. ഊരുകളില്‍ മിനിമം പൊതുസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനു പ്രത്യേക ഏര്യാ പ്ലാനുകള്‍ തയ്യാറാക്കും. ഇതിനുവേണ്ടിതദ്ദേശഭരണ സ്ഥാപനങ്ങളുടെയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സ്‌കീമുകളെ സംയോജിപ്പിക്കും. എല്ലാ ആദിവാസി ഊരുകളിലും അവരുടെ സ്വാശ്രയ സംഘങ്ങള്‍ക്ക് റേഷന്‍കടകള്‍ അനു
വദിക്കും. അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ഉറപ്പാക്കും. ആദിവാസി സ്വാശ്രയ സംഘങ്ങളെക്കൊണ്ട് അവരുടെ ഇഷ്ട ധാന്യങ്ങളായ റാഗി, തിന തുടങ്ങിയവ കൃഷി ചെയ്യിപ്പിച്ച് അവ സര്‍ക്കാര്‍തലത്തില്‍ സംഭരിച്ച് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. പട്ടികജാതി-പട്ടികവര്‍ഗ്ഗ ഫണ്ടില്‍ നിന്ന് പ്രതിവര്‍ഷം 150 കോടി രൂപ ജില്ലയില്‍ ചെലവഴിക്കും.
കുടുംബശ്രീ വഴി 500 കോടി
കുടുംബശ്രീ വഴിയുള്ള വിവിധ വായ്പാ പദ്ധതികളിലൂടെ 500 കോടി രൂപയെ
ങ്കിലും അധികമായി സാധാരണക്കാര്‍ക്കു ലഭ്യമാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയുള്ള ക്രൈം മാപ്പിംഗ് കാമ്പയിന്‍ ഏറ്റെടുക്കും.
5000 പേര്‍ക്ക് തൊഴില്‍
കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, നീര്‍ത്തടവികസനം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, തൊഴിലവസരസൃഷ്ടി തുടങ്ങിയ നടപ്പാക്കുന്നതിന്റെ കേന്ദ്രബിന്ദു തദ്ദേശഭരണ സ്ഥാപനങ്ങളാണ്.5000 പേര്‍ക്കെങ്കിലും കാര്‍ഷികേതര മേഖലയില്‍ ഓരോ വര്‍ഷവും തൊഴില്‍ നല്‍കുന്നതിനു ലക്ഷ്യമിടണം. ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയാല്‍ ധനകാര്യസ്ഥാപനങ്ങളെ ജില്ലാതലത്തില്‍ ഏകോപിപ്പിച്ച് വായ്പ ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കും.
വന സംരക്ഷണം ഉറപ്പാക്കും
വനഭൂമിയിലെ യൂക്കാലിപ്റ്റ്‌സ്, അക്വേഷ്യ, പൈന്‍ തുടങ്ങിയ പുറം മരങ്ങള്‍ പിഴുതുമാറ്റി കാട്ടുമരങ്ങള്‍ വച്ചുപിടിപ്പിക്കും. ഇതുപോലെ പ്രകൃത്യാ സസ്യജാലങ്ങള്‍ക്ക് ഭീഷണിയായി പെരുകുന്ന പുറംകളളെ ഇല്ലാതാക്കും. ഉള്‍ക്കാടില്‍ താമസിക്കുന്നവര്‍ സന്നദ്ധരെങ്കില്‍ പുനരധിവസിപ്പിക്കും. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് നടപടി  സ്വീകരിക്കും. കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ള 100 കോടി രൂപ ഉപയോഗപ്പെടുത്തി ഇലക്ട്രിക് ഫെന്‍സിംഗ്, മതില്‍, കിടങ്ങ് തുടങ്ങിയ നടപടി കള്‍ സ്വീകരിക്കും. ഇതോടൊപ്പം ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം വിജയകരമായി പരീക്ഷിച്ചുവരുന്ന തേനിച്ച കൂടുകളുടെ ശൃംഖലയും പരീക്ഷിക്കും.. മുത്തങ്ങയിലെ കുങ്കി എലിഫന്റ് സ്‌ക്വാഡ് ശക്തിപ്പെടുത്തും. വനസംരക്ഷണത്തിനു പ്രതിവര്‍ഷം 50 കോടി രൂപ വീതം ചെലവഴിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *