ബഫർ സോൺ: വയനാടിനൊരു മരണമണി. മാനന്തവാടി ഫൊറോനാ വൈദിക സമിതി
.
വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും 3.4 കിലോമീറ്റർ വായുദൂരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന് മാനന്തവാടി ഫൊറോന വൈദിക സമിതി അഭിപ്രായപ്പെട്ടു. തലമുറകളായി പരിസ്ഥിതിയെയും, അമൂല്യ ജൈവ സമ്പത്തിനെയും, വനത്തെയുമൊക്കെ സംരക്ഷിച്ചു ജീവിക്കുന്ന സാധാരണക്കാരായ പ്രദേശ വാസികളെ അതിതീവ്രമായ ജീവിത ദുരിതത്തിലേക്കും, അവസാനം നഷ്ടപരിഹാരം പോലും ലഭിക്കാത്ത കുടിയിറക്കിലേക്കും നയിക്കുന്ന കരട് വിജ്ഞാപനം റദ്ദാക്കണമെന്നും, അതിന് ആവശ്യമായ സത്വര നടപടികൾ കേരള സർക്കാർ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും കഠിനമായ നിയന്ത്രണങ്ങളോടുകൂടി ബഫർ സോണിൽ ഉൾപ്പെടുത്തുന്നത് അവിടെ അധിവസിക്കുന്ന ജനങ്ങളുടെ മരണമണി അടിക്കുന്നതിനു തുല്യമാണെന്നും, സാധാരണയായി നടത്തിക്കൊണ്ടിരിക്കുന്ന കൃഷി പണികൾക്കും വികസന പ്രവർത്തനങ്ങൾക്കും കൂച്ചുവിലങ്ങ് ഇടുന്നതുമാണെന്നമുള്ള ആശങ്ക വൈദിക സമിതി രേഖപ്പെടുത്തി. പ്രതിഷേധം അറിയിച്ചുകൊണ്ട് ഫൊറോനയിൽ നിന്ന് 10000 ഇ-മെയിൽ അയയ്ക്കുന്നതിനും അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതിനും യോഗം തീരുമാനിച്ചു. ഫൊറോനാ വികാരി ഫാ. സണ്ണി മഠത്തിൽ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ AKCC ഫൊറോനാ ഡയറക്ടർ ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ പ്രമേയം അവതരിപ്പിച്ചു. ഫാ. ആന്റോ മമ്പള്ളി, ഫാ. അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളിൽ, ഫാ. ചാക്കോ പുല്ലൻകുന്നേൽ, ഫാ. പോൾ കൂട്ടാല, ഫാ. ലിൻസൺ ചെങ്ങിനിയാടൻ, ഫാ. സണ്ണി കൊല്ലാർതോട്ടം, ഫാ. അനീഷ് കാട്ടാംകോട്ടിൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply