ജില്ലയിലെ ബാങ്കുകൾ നടപ്പുസാമ്പത്തിക വർഷത്തിൽ മൂന്നാം പാദം വരെ 3404 കോടി രൂപ വായ്പ നൽകി.
ജില്ലയിലെ ബാങ്കുകൾ നടപ്പുസാമ്പത്തികവർഷത്തിൽ മൂന്നാം പാദം വരെ 3404 കോടി രൂപ വായ്പ നൽകിയതായി ജില്ലാ തല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇതിൽ 3232 കോടി രൂപയും മുൻഗണനാ വിഭാഗത്തിലാണ് നൽകിയത്. കാർഷികവായ്പയായി 2525 കോടി രൂപയും കാർഷികേതര വായ്പയായി 426 കോടി രൂപയും മറ്റ് മുൻഗണനാ വിഭാഗത്തിൽ 281 കോടി രൂപയും വിതരണം ചെയ്തു.
ബാങ്കുകളുടെ മൊത്തം വായ്പ ഡിസംബർ 31 ന് കഴിഞ്ഞ വർഷത്തെ 7277 കോടിയിൽ നിന്ന് 8135
കോടിയായും നിക്ഷേപം 5853 കോടിയിൽ നിന്ന് 6714 കോടിയായും വർദ്ധിച്ചു. വായ്പ 12
ശതമാനവും നിക്ഷേപം 15 ശതമാനവും വർദ്ധന രേഖപെടുത്തി. വിദേശനിക്ഷേപം 987 കോടി
രൂപയിൽ നിന്നും 1215 കോടിയായി 23 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വായ്പാ
നിക്ഷേപ അനുപാതം 122 ശതമാനമാണ്.
ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ, സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. 2021-22 സാമ്പത്തിക വർഷത്തിലെ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാൻ യോഗത്തിൽ പ്രകാശനം ചെയ്തു. 5000 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 93.60 ശതമാനം, 4680 കോടി മുൻഗണനാ വായ്പയായി വിതരണം നടത്തുമെന്ന് ജില്ലാതല ബാങ്കിംഗ് അവലോകനസമിതി അറിയിച്ചു. 3590 കോടി രൂപ കാർഷികവായ്പയായും 600 കോടി രൂപ കാർഷികേതര വായ്പയായും 490 കോടി രൂപ മറ്റ് മുൻഗണനാ വിഭാഗത്തിലും പെടുത്തിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ 4600 കോടിയിൽ നിന്നും 8.70 ശതമാനം വർദ്ധനവാണ് വിഭാവനം ചെയ്യുന്നത്.
യോഗത്തിൽ ആർ. ബി. ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ വിശാഖ് വി. വി., നബാർഡ് ഡി, ഡി എം ജിഷ വി, കാനറാ ബാങ്ക് കണ്ണൂർ സൗത്ത് മേഖലാ ഡിവിഷണൽ മാനേജർ കെ.രമേഷ്, ലീഡ് ഡിസ്ട്രിക്ട് മാനേജർ വിനോദ്, ജി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ തല ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply