നക്സൽ വർഗീസിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം:അര നൂറ്റാണ്ടിൻ്റെ നിയമ യുദ്ധത്തിന് പരിസമാപ്തി
മാനന്തവാടി:നക്സൽ പോരാട്ടങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ വയനാട്ടുകാരൻ എ.വർഗീസിൻ്റെ മരണത്തെ തുടർന്ന് നടന്ന നിയമവ്യവഹാരത്തിന് സമാപ്തി. കുടുംബത്തിന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായതോടെ കുടുംബവും പാർട്ടിയും നടത്തിയ വർഷത്തെ നിയമ പോരാട്ടത്തിന് പരിസമാപ്തിയായി. അൻപത് വർഷങ്ങളാണ് ഈ ചരിത്രങ്ങൾക്ക് സാക്ഷിയായത്. വയനാട് ജില്ലയിലെ തികച്ചും ഗ്രാമീണ പ്രദേശമായ ഒഴുക്കൻ മൂലയാണ് വർഗീസിൻ്റെ ജന്മസ്ഥലം. അരീക്കാട്ട് വർക്കി റോസ ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെ മകനാണ് വർഗീസ്. മാനന്തവാടി ഗവ.ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്താണ് സി.പി.എമ്മിൻ്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.എഫ്.രൂപീകരിക്കുന്നത്. സംഘടനയുടെ ആശയങ്ങളിൽ വർഗീസ് ആകൃഷ്ടനായി.പിന്നീടങ്ങളോട്ട് പ്രവർത്തന മികവിൽ വർഗീസ് എന്ന ചെറുപ്പക്കാരൻ ശ്രദ്ധിക്കപ്പെട്ടു. എ.കെ.ജി. പതിനഞ്ചാം വയസിൽ വർഗീസിനെ സി.പി.എമ്മിൻ്റെ കണ്ണൂർ ജില്ല കമ്മിറ്റി ഓഫീസിലെ സെക്രട്ടറിയായി നിയമിച്ചതും ചരിത്രമാണ്..1965 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വടക്കേവയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന കെ.കെ.അണ്ണൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പാർട്ടി വയനാട്ടിലേക്ക് നിയോഗിക്കുകയായിരുന്നു.ഇത് വർഗീസിൻ്റെ ജീവിതത്തിൽ വഴിത്തിരിവായി.മിനിമം കൂലി ഉൾപ്പെടെയുള്ള കാര്യത്തിൽ ഇടതു സർക്കാർ എടുത്ത നിലപാടിൽ അതൃപ്തിയിലായ വർഗീസ് നക്സൽ ബാരി പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. 1970 ഫെബ്രുവരി 18 ന് മുപ്പത്തിരണ്ടാം വയസിൽ ആണ് വയനാട്ടിലെ തിരുനെല്ലി കൂമ്പാര കുനിയിൽ വെച്ചാണ് കൊല്ലപ്പെട്ടത്.പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മരിച്ചതെന്നാണ് അന്ന് പ്രചരിച്ചിരുന്നത്. 1997ൽ അന്ന് ആക്ഷനിൽ പങ്കെടുത്ത കോൺസ്റ്റബിൾ ആർ.രാമചന്ദ്രൻ നായർ വെടിവെച്ച് കൊന്നതാണെന്ന് വെളിപ്പെടുത്തിയത്.ഇതോടെ കുടുംബം സി.ബി.ഐ.അന്വേഷണം ആവിശ്യപ്പെടുകയായിരുന്നു. കേസ് ഏറ്റെടുത്ത സി.ബി. ഐ. 2006 ൽ കുറ്റപത്രം സമർപ്പിക്കുകയും 2010ൽ ഐ.ജി ലക്ഷ്മണ കുറ്റക്കാരനാണെന്ന് സി.ബി.ഐ.കോടതി കണ്ടെത്തുകയും ചെയ്തത്.ഇതിന് പിന്നാലെയാണ് കുടുംബം നഷ്ടപരിഹാരത്തിനായി കോടതിയെ സമീപച്ചത്. കോടതി സർക്കാരിൻ്റെ നിലപാട് ആരാഞ്ഞതോടെയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. നഷ്ടപരിഹാര തുക എന്ത് ചെയ്യണമെന്ന കാര്യത്തിൽ വർഗീസിൻ്റെ കുടുംബവും പാർട്ടിക്കാരും സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടുന്ന വർഗീസ് സ്മാരക ട്രസ്റ്റ് യോഗം ചേർന്ന് തീരുമാനിക്കും. പരേതനായ ദേവസ്യ, മറിയക്കുട്ടി, അന്നമ്മ, ജോസഫ്, തോമസ് എന്നിവർ സഹോദരങ്ങളാണ്. പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓർമക്കായി വർഗീസ് സ്മാരകവും ഒഴുക്കന്മൂലയിലുണ്ട്. വിപ്ലവ പ്രവർത്തകരും പാർട്ടിയും ഇവിടം പരിപാലിച്ച് പോരുന്നു.
Leave a Reply