വയനാട്ടിൽ മാത്രം റേഷൻ കടകൾ വഴി ഗുണമേന്മ കുറഞ്ഞ അരി വിതരണം ചെയ്യുന്നതായി പരാതി
മാനന്തവാടി: കേരളത്തിൽ വയനാട് ജില്ലയൊഴികെ മറ്റെല്ലാ ജില്ലകളിലും റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് മാസങ്ങളായി ഗുണമേന്മയുള്ള കുത്തരി വിതരണം ചെയ്യുമ്പോൾ വയനാട്ടിൽ മാത്രം റേഷൻ കടകൾ വഴി ഗുണമെന്മ കുറഞ്ഞ അരി വിതരണം ചെയ്യുന്നതിൽ പരാതി. ഇക്കാര്യം ചൂണ്ടികാണിച്ച് മാനന്തവാടി പിലാക്കാവ് സ്വദേശി മേലയിൽ സമീർ ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകി.
വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും റേഷൻ കടകൾ വഴി കുത്തരി, കുറുവ അരികൾ വിതരണം ചെയ്യുമ്പോൾ വയനാട് ജില്ലയിൽ മാത്രം ഇവ വിതരണം ചെയ്യാൻ പൊതുവിതരണ വകുപ്പ് തയ്യാറാവുന്നില്ല എന്നാണ് പരാതി.
ഇക്കാര്യം വയനാട് ജില്ലയിലെ ബന്ധപ്പെട്ട ഓഫീസുകളിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ ആദിവാസി വിഭാഗത്തിന് കുത്തരി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് ശീലം കുറവായതിനാലും, മില്ലുകളുടെ അപര്യാപ്തതയും കാരണമാണ് ജില്ലയിൽ കുത്തരി വിതരണം ചെയ്യാൻ കഴിയാത്തത്
എന്നാണ് മറുപടി ലഭിച്ചത്.നിലവിലെ സാഹചര്യത്തിൽ ഗുണമേന്മയുള്ള കുത്തരി വയനാട്ടിൽ വിതരണം ചെയ്‌താൽ ആദിവാസി വിഭാഗത്തിൽ ഉൾപ്പെടെ റേഷൻ അരിയെ ആശ്രയിക്കുന്ന പൊതുജനത്തിന് വളരെയേറെ ഉപകാരപ്രദമാകും.
വയനാട്ടിൽ ചില മാസങ്ങളിൽ റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അരി ഭക്ഷ്യ യോഗ്യമല്ലാത്ത പ്രശ്നങ്ങളുമുണ്ട്.
ഇതിന് പരിഹാരം കണ്ടെത്താനും ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യപരമായ ജീവിത നിലവാരം ഉയർത്താനും കുത്തരി വിതരണത്തിലൂടെ സാധിക്കും.
മറ്റു ജില്ലകൾക്ക് അനുവദിക്കപെട്ടത് പോലെ വയനാട്ടിലെ ജനങ്ങൾക്കും റേഷൻ കടകൾ വഴി കുത്തരി ലഭ്യമാക്കണമെന്ന് ആവശ്യം.
Leave a Reply