August 6, 2026

നികേഷ് കുമാറിനും റിപ്പോട്ടര്‍ ടി.വിക്കുമെതിരായ കേസ് റദ്ദാക്കണം- കെ.യു.ഡബ്ല്യു.ജെ

0
IMG_20220130_204001.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം:ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ് വധ ഗൂഢാലോചന നടത്തി എന്ന കേസിന്‍റെ അടിസ്ഥാനം എന്നതുപോലും മറന്നുകൊണ്ടുള്ളതാണു പൊലീസ് നടപടി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാർത്തകളുടെ പേരിൽ റിപ്പോർട്ടർ ചാനലിനും ചീഫ് എഡിറ്റർ എം.വി നികേഷ് കുമാറിനുമെതിരെ കേസെടുത്ത പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വിചാരണ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം പ്രസ്തുത കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചാൽ കേസെടുക്കാനുള്ള ഐ.പി.സി സെക്ഷൻ 228 എ(3) അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് റിപ്പോർട്ടറിനെതിരെ പൊലീസ്  കേസെടുത്തിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന നിർണായക വിവരം പുറത്തുവിട്ട സംവിധായകൻ ബാലചന്ദ്രകുമാറുമായുള്ള അഭിമുഖം അടക്കമുള്ള റിപ്പോർട്ടുകൾ കേസിന് ആധാരമായിട്ടുണ്ടെന്നാണു മനസ്സിലാവുന്നത്. വിചാരണ നടക്കുന്ന കേസിൽ നിലവിൽ ഒരു നിലയ്ക്കും ബന്ധമില്ലാതിരുന്ന ഒരാളുമായുള്ള അഭിമുഖം ഒരു നിലയ്ക്കും  ഈ വകുപ്പിന്‍റെ പരിധിയിൽ വരുന്നതല്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ് വധ ഗൂഢാലോചന നടത്തി എന്ന കേസിന്‍റെ അടിസ്ഥാനം എന്നതുപോലും മറന്നുകൊണ്ടുള്ളതാണു പൊലീസ് നടപടി.
ഏതു നിലയ്ക്കായാലും വാർത്തകളുടെ പേരിൽ മാധ്യമങ്ങൾക്കും മാധ്യമ പ്രവത്തകർക്കുമെതിരെ കേസെടുക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കുന്ന പ്രവൃത്തിയല്ല. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനും അറിയിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തിനും നേരെയുള്ള കടന്നുകയറ്റമാണിത്. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയായേ ഇത്തരം സംഭവങ്ങളെ കാണാനാവൂ.
മാധ്യമ സ്ഥാപനത്തിനും മുതിർന്ന മാധ്യമ പ്രവർത്തകനുമെതിരെ അന്യായമായി ചുമത്തിയ കേസ് റദ്ദാക്കാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദേശം നൽകണമെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ നിവേദനത്തിൽ യൂണിയൻ പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *