ഹൈവേ കവർച്ച : രണ്ട് മാനന്തവാടി സ്വദേശികൾ ഉൾപ്പെടെ എട്ട് പേർ പിടിയിൽ
മാനന്തവാടി: വിരാജ്‌പേട്ട ഗോണിക്കുപ്പയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിനു മുന്നില്‍ വ്യാജമായി അപകടം സൃഷ്ടിച്ച് യാത്രക്കാരില്‍ നിന്നും രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം രൂപ കൊള്ളയടിച്ച സംഭവത്തില്‍ മാനന്തവാടി സ്വദേശികളായ രണ്ട് പേര്‍ ഉള്‍പ്പെടെ എട്ടംഗ മലയാളി സംഘം അറസ്റ്റില്‍. മാനന്തവാടി പാണ്ടിക്കടവ് സ്വദേശികളായ സി.ജെ ജിജോ (31) മുസ്ലിയാര്‍ വീട്ടില്‍ ജംഷീര്‍ (29) എന്നിവര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തെയാണ് വിരാജ്‌പേട്ട ഡി.വൈ.എസ്.പിയും സംഘവും അറസ്റ്റുചെയ്തതത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായായിരുന്നു സംഭവം. തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് അനുമതിയില്ല.
തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്.ഷെറിന്‍ലാല്‍ (30), ജി.അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ഇ.സി.ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ.അക്ഷയ് (27), പന്ന്യന്നൂര്‍ സ്വദേശി സി.കെ.ആകാശ് (27) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ബെംഗളൂരുവില്‍ നിന്നും പാനൂരിലേക്ക് വരികയായിരുന്ന കാര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി രണ്ടര ലക്ഷത്തോളം രൂപയാണ് സംഘം കവര്‍ന്നത്. ബെംഗളൂരു മഡിവാളയില്‍ ഹോട്ടല്‍ നടത്തുവാനായി മുറി നോക്കാന്‍ പോയി നാട്ടിലേക്ക് മടങ്ങവേയാണ് കവര്‍ച്ചയ്ക്കിരയായത്.ഇന്നോവ കാറിലും, ഐ ടെന്‍ കാറിലുമായാണ് തട്ടിപ്പ് സംഘം സഞ്ചരിച്ചത്.
ഗോണിക്കുപ്പയില്‍ വെച്ച് പാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കൊണ്ട് മനപൂര്‍വ്വം തട്ടുകയും, തട്ടിപ്പു സംഘത്തിന്റെ കൂട്ടാളികള്‍ മറ്റൊരു ഐ ടെന്‍ കാറില്‍ പുറകയെത്തി പാനൂര്‍ സ്വദേശികളുടെ കാറില്‍ കഞ്ചാവും,എംഡിഎംയും സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കാറിലുള്ളവരെ പുറത്തേക്ക് വലിച്ചിറക്കി ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച പണവുമായി കടന്നു കളയുകയായിരുന്നു .
തുടര്‍ന്ന് വിരാജ്‌പേട്ട പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി നിരഞ്ചന്‍ രാജരസും പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായവരില്‍ ചിലര്‍ മുമ്പും വിവിധ കേസുകളില്‍ പ്രതികളാണെന്നും ,കേരള പോലീസുമായി ബന്ധപെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡി വൈ എസ് പി പറഞ്ഞു. പാണ്ടിക്കടവ് സ്വദേശി ജിജോ മുമ്പ് മാനന്തവാടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയതുള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ്.
Leave a Reply