മണിക്കുന്ന് മലയിലെ വീട്ടിമരം മുറിയും വിവാദത്തില്‍
കല്‍പ്പറ്റ: മേപ്പാടി മണിക്കുന്ന് മലയില്‍ നിന്നു കോടികള്‍ വിലവരുന്ന വീട്ടിമരങ്ങള്‍ വനപാലകരുടെ ഒത്താശയോടെ മുറിച്ചു കടത്തിയതായി കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം ജനറല്‍ സെക്രട്ടറി ആന്റോ അഗസ്റ്റ്യറ്റ്യൻ . മുട്ടില്‍ വില്ലേജിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നിന്ന് മരംമുറിച്ച് കടത്തിയതിന് ആന്റോ അഗസ്റ്റിയനെതിരേ വനംവകുപ്പ് കേസെടുത്തതിനു പിന്നാലെയാണ് അദേഹം വനംവകുപ്പിനെതിരേയും മരംമുറി ആരോപണമുന്നയിച്ചത്. മണിക്കുന്ന് മലയിലെ അനധികൃത മരം മുറിയെക്കുറിച്ചുള്ള വിവരം പുറത്തുവിടുമെന്നു കണ്ടാണ് വനപാലകര്‍ തനിക്കെതിരേ കള്ളക്കേസെടുത്തതെന്നും ആന്റോ അഗസ്റ്റ്യൻ ആരോപിച്ചു. സ്വകാര്യ വ്യക്തിയും വനംവകുപ്പും തമ്മില്‍ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്ന ഭൂമിയില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മരംമുറിച്ചത്. വനത്തിന്റെ ജണ്ടക്കുള്ളില്‍ നില്‍ക്കുന്ന സ്ഥലത്തു നിന്ന് മുറിച്ച മരങ്ങള്‍ രണ്ടര കിലോമീറ്ററോളം ദൂരത്തില്‍ അടിക്കാട് വെട്ടിയാണ് പുറത്ത് എത്തിച്ചത്. റെയ്ഞ്ച് ഓഫീസറുടെയും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെയും സാന്നിധ്യത്തിലാണ് മരങ്ങള്‍ ടോറസ് ലോറിയില്‍ കയറ്റി കൊണ്ടുപോയത്. വനത്തില്‍ നിന്ന് എട്ടുകുറ്റി മരങ്ങളാണ് മുറിച്ചത്. 38 കഷണം മരങ്ങള്‍ 1200 ഓളം ക്യുബിക് മീറ്റര്‍ വരുമെന്നാണ് പാസില്‍ വ്യക്തമാക്കുന്നത്. മുറിച്ചതില്‍ കുറച്ച് മരങ്ങള്‍ കയറ്റിക്കൊണ്ടുപോകാന്‍ ബാക്കിയുണ്ട്. മരം കടത്താനുപയോഗിച്ച പാസ് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും വനഭൂമിയിലെ മരംമുറി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആന്റോ അഗസ്റ്റ്യൻ ആവശ്യപ്പെട്ടു.
Leave a Reply