ഇടതു ഭരണത്തിൽ അഭിലാഷ് പിള്ള മോഡൽ അഴിമതി ആവർത്തിക്കപ്പെടുന്നു: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: ഇടതുപക്ഷ സർക്കാരിൻ്റെ തുടർ ഭരണത്തിൽ കഴിഞ്ഞ ഇടതു ഭരണത്തിലേതിനെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള അഭിലാഷ് പിള്ള മോഡൽ അഴിമതി ആവർത്തിക്കപ്പെടുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. രണ്ട് വർഷത്തോളം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ എസ്റ്റാബ്ലിഷ്മെൻ്റ് സെക്ഷൻ കൈകാര്യം ചെയ്ത എൻ.ജി.ഒ യൂണിയൻ നേതാവ് വ്യാജമായി പ്രമോഷൻ ലിസ്റ്റിൽ കയറിക്കൂടുകയും അനർഹമായി പ്രമോഷൻ തരപ്പെടുത്തി കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറിപ്പോയതും ദുരൂഹത ഉണർത്തുന്നതാണ്. സ്വന്തം പ്രമോഷൻ കാര്യത്തിനായി സർവീസ് നിയമങ്ങളെ കാറ്റിൽ പറത്തിയ ജീവനക്കാരനെതിരെ യാതൊരു വിധത്തിലുള്ള ശിക്ഷണ നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് മാത്രമല്ല അയാളെ വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിലേക്ക് നിയമനം നൽകി സംരക്ഷിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്, എൻ.ജി.ഒ യൂണിയൻ്റെ സമുന്നതനായ നേതാവാണ് എന്നതാണ് അയാൾക്ക് ഇത്തരത്തിൽ സംരക്ഷണം നൽകാൻ കാരണമായിട്ടുള്ളത്.
കേരള എൻ.ജി.ഒ അസോസിയേഷൻ വിഷയത്തിൽ വകുപ്പുതല നടപടിയും അന്വേഷണവും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷയും നൽകണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു. സൂപ്പർവൈസറി ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ അറിവോടെയല്ലാതെ ഇത്തരം സംഭവങ്ങൾ നടത്തുവാൻ സാധിക്കുകയില്ല. ആരൊയൊക്കെയോ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് സംഭവം അന്വേഷിക്കാതെ മൂടിവെച്ച് മുന്നോട്ടു പോകുന്നത്, ക്രിമിനൽ വകുപ്പുകളുൾപ്പെടെ ചുമത്തി നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥനെയാണ് വളരെ ലാഘവത്തോടെ ജില്ല വിട്ട് സ്ഥലം മാറ്റം പോലും നൽകാതെ പുനർ നിയമനം നൽകി ജില്ലയിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
സമഗ്രമായ അന്വേഷണവും തുടർ നടപടികളും ഉണ്ടാകുന്നില്ലായെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഇനിയും അഭിലാഷ് പിള്ളമാരെ സൃഷ്ടിക്കാൻ അനുവദിക്കുകയില്ലെന്നും ഡി.ഡി.പി ഓഫീസിനു മുന്നിൽ നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു. ജില്ലാ ട്രഷറർ കെ.ടി ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ. ഷിബു, സംസ്ഥാന കമ്മിറ്റിയംഗം ഇ.എസ് ബെന്നി, ജില്ലാ ജോയൻ്റ് സെക്രട്ടറിമാരായ സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ലൈജു ചാക്കോ, സി.ആർ അഭിജിത്ത്, ശരത് ശശിധരൻ, വി.ജെ.ജിൻസ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply