കടുവ ശല്യം; ഉടൻ പിടികൂടുമെന്ന് വനംവകുപ്പ്
ബത്തേരി: നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ വിഹരിക്കുന്ന കടുവയെ പിടികൂടാൻ കഴിയാത്തതിനെതിരെ ജനരോഷം ശക്തമാകുന്നു. വനംവകുപ്പിനെതിരെ സമരം ശക്തമാക്കുമെന്ന് സുൽത്താൻ ബത്തേരി നഗരസഭ ഭരണസമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചൊവ്വാഴ്ച വൈൽഡ് ലൈഫ് മേധാവിയുടെ ഓഫിസിലെത്തിയ നഗരസഭ സംഘത്തിന് കടുവയെ കൂടുവെച്ചു പിടികൂടാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നാണ് ഡി.എഫ്.ഒ എസ്. നരേന്ദ്രബാബു ഉറപ്പു കൊടുത്തിട്ടുള്ളത്.
ദൊട്ടപ്പൻകുളം, ചീനപുല്ല്, കട്ടയാട്, പൂതിക്കാട്, ബീനാച്ചി, കൈവെട്ടമൂല തുടങ്ങിയ പ്രദേശങ്ങളിലാണ് കടുവ ശല്യം രൂക്ഷമായിട്ടുള്ളത്. ഒരു മാസത്തിലേറെയായി ഈ പ്രദേശങ്ങളിൽ കടുവ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം പകൽ ദൊട്ടപ്പൻകുളത്തെത്തിയ കടുവയെ നാട്ടുകാരിൽ ചിലർ കണ്ടു. തുടർന്നാണ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയത്. കാമറ വെച്ച് കടുവയെ നിരീക്ഷിക്കാനുള്ള നടപടികൾ മാത്രമാണ് വകുപ്പ് എടുത്തിട്ടുള്ളത്. കടുവയെ കൂടുവെച്ച് പിടിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കൂടുവെച്ച് പിടികൂടാൻ ഉന്നതങ്ങളിൽ നിന്നുള്ള അനുമതി വേണം.






Leave a Reply