ആദിവാസി കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചും ഭക്ഷണം കഴിച്ചും വയനാട് കലക്ടർ സുഹാസ്
കലക്ടറോടൊപ്പം ഒരു ദിവസം ചിലവിടാൻ ആദിവാസി കുട്ടികൾക്കവസരം
കൽപ്പറ്റ: അവഗണിക്കപ്പെടുന്ന ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കാൻ അവരിൽ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നതിനായി വയനാട് ജില്ലാ കലക്ടർ എസ്. സുഹാസ് അവരോടൊപ്പം ഇടപഴകുന്നു. കോളനികൾ സന്ദർശിച്ചും ആദിവാസി കുട്ടികളോടൊപ്പം ക്രിക്കറ്റ് പോലുള്ള കളികളിലേർപ്പെട്ടും അവരോടൊപ്പം ഭക്ഷണം കഴിച്ചും ഇതിനോടകം അവർക്കിടയിൽ ''കലക്ടർ സാർ " സുപരിചിതനായി കഴിഞ്ഞു.
ചുവപ്പുനാടകൾ അഴിക്കാൻ താലൂക്കുകൾ തോറും സഫലം എന്ന പേരിൽ ജനസമ്പർക്ക പരിപാടി നടത്തുന്ന അദ്ദേഹം ആദിവാസി കുട്ടികൾക്ക് വേണ്ടി കലക്ടറോടൊപ്പം ഒരു ദിവസം എന്ന പരിപാടി ആസൂത്രണം ചെയ്ത് കഴിഞ്ഞു. വയനാട് ജില്ല എസ്.എസ്.എ യുമായി ചേർന്ന് പണിയ, അടിയ, കാട്ടുനായ്ക്ക, ചോലനായ്ക്ക, മുള്ളു കുറുമ തുടങ്ങിയ പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ കുട്ടികൾക്കാണ് അവസരം .ലേഖന മത്സരത്തിൽ വിജയികളാകുന്നവർക്കാണ് ഇതിന് തിരഞ്ഞെടുക്കപ്പെടുക .ഞാൻ ഒരു ദിവസം കലക്ടർ ആയാൽ ,എന്നതാണ് ലേഖന വിഷയം. ലേഖനങ്ങൾ എസ്.എസ്.എ യുടെ ജില്ലാ പ്രോഗ്രാം ഓഫീസിലേക്കാണ് അയച്ചു കൊടുക്കേണ്ടത്.
കലക്ടർ കോളനി സന്ദർശിച്ചും സ്കൂളുകൾ സന്ദർശിച്ചും പിന്നോക്കം നിൽക്കുന്ന ആദിവാസി കുട്ടികളെ കണ്ടെത്തി അവരെ പ്രത്യേകമായ പരിഗണന നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാർ പഠിക്കുന വടക്ക നാട് സ്കൂളിൽ കലക്ടർ ഫെബ്രുവരി ആറിന് സന്ദർശനം നടത്തുന്നുണ്ട്.
കഴിഞ്ഞ മാസം അവധി ദിവസം ആദിവാസി കുട്ടികളെയും കൂട്ടി കലക്ടർ നടത്തിയ കൊച്ചി മെട്രോ യാത്ര ഏറെ ശ്രദ്ധ നേടിയിരുന്നു.






Leave a Reply