വയനാട് റെയിൽവെ ലൈനുകളുടെ ഡിറ്റൈയിൽ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു
വയനാട് ജില്ലയുടെ സ്വപ്‌ന പദ്ധതിയായ നിലമ്പൂർ–നഞ്ചൻകോട്, തലശ്ശേരി – മൈസൂർ റെയിൽവെ ലൈനുകളുടെ ഡിറ്റൈയിൽ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെയും കൺസൾട്ടൻസി സിസ്‌ട്രയുടെയും ഉദ്യോഗസ്ഥർ കൽപ്പറ്റയിൽ ഇതിന്റെ ഭാഗമായുള്ള പരിശോധന നടത്തി.
രണ്ട് മാസത്തിനുള്ളിൽ ഡിപിആർ നടപടികൾ പൂർത്തിയാക്കുമെന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ അറിയിച്ചു.
കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സീനിയർ ഡിജിഎം കെ കെ സലീം, സെക്ഷൻ എഞ്ചിനീയർമാരായ എസ് പ്രശാന്ത്, ധനേഷ് അരവിന്ദ്, സിസ്‌ട്രാ അലൈമെന്റ് എഞ്ചിനീയർ ബഹ്‌റ എന്നിവടങ്ങിയ സംഘമാണ് തിങ്കളാഴ്‌ച കൽപ്പറ്റയിൽ പരിശോധന നടത്തിയത്. ഇരു ലൈനുകളും കൽപ്പറ്റയിൽ ബന്ധിപ്പിച്ച് മീനങ്ങാടി–- ബത്തേരി വഴി കർണാടകയിലേക്ക് പോകുന്ന രീതിയിലാണ് നിശ്‌ചയിച്ചിട്ടുള്ളത്. മണിയങ്കോടിനും കൈനാട്ടിക്കും ഇടയിലാവും ജങ്‌ഷൻ വരിക. ഈ അലൈൻമെന്റിന്റെ ഭാഗമായാണ് മണിയങ്കോട് സംഘം തിങ്കളാഴ്‌ച പരിശോധന നടത്തിയത്.
നിലമ്പൂർ–- നഞ്ചൻകോട് റെയിൽവെ ലൈൻ ഡിപിആർ തയ്യാറാക്കകുന്നതിനായി മുമ്പ് ഡിഎംആർസിയെയായിരുന്നു ചുമതലപ്പെടുത്തിയത്. ഇതിനായി രണ്ട് കോടി രൂപ ഇതിനായി അനുവദിക്കുകയും ചെയ്‌തിരുന്നു. അതിനിടെ കർണാടക അതിർത്തിയിൽ സർവെ നടത്താനുള്ള അനുമതി കർണാടക സർക്കാർ നിഷേധിച്ചു. ഇതോടെ സർവെ നിലക്കുകയായിരുന്നു. കർണാടകയുടെ അനുമതിക്കായി കേരളം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അനുമതി ലഭിക്കുംവരെ കാത്തുനിൽക്കാതെ കേരളത്തിന്റെ ഭൂ പ്രദേശത്തുള്ള നടപടികൾ പൂർത്തിയാക്കാൻ സർക്കാർ തീരുമാനിച്ചു. കെ–- റെയിലിനാണ് ഇതിനുള്ള ചുമതല.
നിലമ്പൂർ–- നഞ്ചൻകോട് പാതക്കൊപ്പം തലശ്ശേരി –- മൈസൂരു പാതയും ശക്തമായ ആവശ്യമായി ഉയർന്നുവന്നിരുന്നു. രണ്ട് ആക്ഷൻ കമ്മിറ്റികളും ഓരോ പാതക്കായി രംഗത്ത് വരികയും ചെയ്‌തു. ഇതോടെയാണ് രണ്ട് പാതയുകളും സർവെ നടത്താൻ തീരുമാനിച്ചത്.സർക്കാരിന്റെ പുതിയ തീരുമാനത്തോടെ ജില്ലയിലെ എല്ലാ ഭാഗത്തുള്ളവർക്കും പരിഗണന ലഭിക്കുന്ന വിധത്തിലാണ് റെയിൽവെ സ്വപ്‌നം യാഥാർഥ്യമാവുക. സംസ്ഥാനത്തെ പുതിയ റെയിൽവെ ലൈനുകളുടെ ഡിപിആർ തയ്യാറാക്കുന്നതിനുവേണ്ടി 100 കോടിരൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
Leave a Reply