കാട്ടിക്കുളം കേരള സഹകരണ ബാങ്കിന് മുന്നിൽ കേരള ഫാർമേഴ്സ് അസോസിയേഷൻ ധർണ നടത്തി

മാനന്തവാടി: കൃഷിക്കാരെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച വായ്പ മൊറോട്ടോറിയം കർഷകരെ സഹായിക്കുന്നതിന് പകരം ആൽമഹത്യയിലേക്ക് തളളി വിടുകയാണന്ന് കുറ്റപ്പെടുത്തി കേരള സഹകരണ ബാങ്ക് കാട്ടിക്കുളം ശാഖയ്ക്ക് മുന്നിൽ ധർണ നടത്തി. കാട്ടിക്കുളം ഹൈസ്കൂളിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ തൊപ്പിപ്പാളകൾ ധരിച്ച കർഷകർ അണിനിരന്നു. വന്യമൃഗ ശല്യം, രണ്ട് വർഷത്തെ പ്രളയം, കോവിഡ്, വരൾച്ച, കൃഷിയിടത്തിലെ രോഗബാധ, കാർഷിക ഉൽപ്പന്നങ്ങളുടെ വില തകർച്ച എന്നിവ മൂലം ബുദ്ധിമുട്ടുന്ന കർഷകരെ ബാങ്കുകൾ നിരന്തരം ജപ്തി നോട്ടീസ്സ് അയച്ച് പീഡിപ്പിക്കുകയാണെന്ന് കർഷകർ ആരോപിച്ചു . സംയുക്ത കർഷക മുന്നണി നേതാക്കളും ധർണയിൽ പങ്കെടുത്തു. ജില്ലയിലെ ആയിരക്കണക്കിന് കർഷകർക്ക് ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് നിരവധി കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. കാലവർഷത്തിൽ കൃഷി നശിച്ചവർക്കും വന്യ മൃഗങ്ങൾ കൃഷി നശിപ്പിച്ചവർക്കും അർഹമായ നഷ്ട പരിഹാരം അനുവദിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കർഷകരുടെ മുഴുവൻ കടങ്ങളും ഉപാധികളില്ലാതെ എഴുതി തളളുക, എല്ലാ കർഷകർക്കും പ്രതിമാസം 10000 രൂപ വീതം ശമ്പളമായി നൽകുക, യഥാർത്ഥ കർഷകരെ ഉൾപ്പെടുത്തി കൃഷി സമിതികൾ പുനർ സംഘടിപ്പിക്കുക, കർഷകരുടെ മക്കൾക്ക് ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നത് അവസാനിപ്പിക്കുക, കർഷകരുടെ മക്കൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കർഷകർക്കെതിരെ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്ന എല്ലാ ബാങ്കുകളും ഉപരോധിക്കുമെന്ന് കെഎഫ്എ നേതാക്കൾ പറഞ്ഞു. ചെയർമാൻ സുനിൽ മഠത്തിൽ ഉദ്ഘാടനം ചെയ്തു. മാത്യു പനവല്ലി അധ്യക്ഷത വഹിച്ചു. എ.എൻ. മുകുന്ദൻ, പി.ജെ. ജോൺ, കെ.എം. ഷിനോജ് മാനന്തവാടി, പൗലോസ് വെള്ളമുണ്ട, ആലിയ കമ്മോം, വർഗീസ് കല്ലംമാരി, എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് പോൾ തലച്ചിറ, രാജൻ പന വല്ലി, സുജിത്ത് പന വല്ലി, ഷിബു ആനപ്പാറ, ഷാജി കേദാരം, സ്വപ്ന ആൻ്റണി എന്നിവർ നേതൃത്വം നൽകി.



Leave a Reply