വനവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും: ബിജെപി പ്രതിനിധി സംഘം
കൽപ്പറ്റ: ഭാരതീയ ജനതാ പാർട്ടിയുടെ പ്രതിനിധിസംഘം ജില്ലയിൽ രണ്ടാംദിവസവും വനവാസി മേഖലകളിൽ പര്യടനം നടത്തി. പുൽപ്പള്ളി മൂട കൊല്ലി പെരിക്കല്ലൂർ കോളനിയിൽ സന്ദർശനം നടത്തി. വളരെ ഭയാനകമായ അനുഭവങ്ങളാണ് കോളനി സന്ദർശനത്തിൽ ബോധ്യപ്പെട്ടത് എന്ന് സംഘത്തിലെ അംഗവും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. കെ എസ് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. 10 സെന്റ് സ്ഥലത്ത് 8 കോളനികളാണ് ഉള്ളത്. ഇതിൽ എല്ലാം കൂടെ ഏകദേശം അമ്പതോളം വനവാസികൾ ആണ് താമസിക്കുന്നത്. വീടുകൾ തമ്മിൽ ഒരു മീറ്റർ അകലം പോലും ഇല്ല എന്നുള്ളത് വളരെ ദുഃഖകരമാണ്. മൃതശരീരങ്ങൾ വീടിനുള്ളിൽ തന്നെ മറവ് ചെയ്യുന്ന ഗുരുതരമായ ഞെട്ടിക്കുന്ന അവസ്ഥയാണ് അവിടെ ഉള്ളത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.
ബത്തേരി നിയോജകമണ്ഡലത്തിലെ നൂൽപ്പുഴ പഞ്ചായത്തിൽ നമ്പിക്കൊല്ലി കോളനി പ്രദേശത്തേക്ക് വഴി പോലുമില്ല. വയൽ വരമ്പത്തിലൂടെ ഉള്ള നടവഴി വളരെ ദുസ്സഹം ആണെന്ന് മാത്രമല്ല മഴക്കാലമായാൽ ആ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങുന്ന സാഹചര്യമാണുള്ളത്. ഇതിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ അത്യാവശ്യമാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണ കുമാർ പറഞ്ഞു. ബത്തേരി മുൻസിപ്പാലിറ്റിയിലെ കോളി മൂല കോളനിയിലേക്കുള്ള താൽക്കാലിക നടപ്പാലം തകർന്നിരിക്കുകയാണ്. മഴക്കാലമായാൽ ഈ പ്രദേശം മറ്റുള്ള പ്രദേശത്തിൽ നിന്നും ദ്വീപ് പോലെ ഒറ്റപ്പെട്ടു കിടക്കുമെന്നും രോഗികൾക്കും ഗർഭിണികൾക്കും ആശുപത്രി ആവശ്യങ്ങൾക്ക് പോലും പുറത്തു പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത് എന്ന് വനവാസികൾ ബിജെപി സംഘത്തെ അറിയിച്ചു. താൽക്കാലികമായി ഒരു ഇരുമ്പു നടപ്പാലം എങ്കിലും മഴക്കാലത്തിന് മുമ്പ് മുൻസിപ്പാലിറ്റി അധികൃതരുമായി ബന്ധപ്പെട്ട നടപ്പിലാക്കി തരണം എന്നും അവർ ആവശ്യപ്പെട്ടു.
രണ്ടു ദിവസത്തെ വയനാട് ജില്ലയിലെ പര്യടനം അവസാനിപ്പിച്ച് ഉച്ചയോടെ സംഘം മടങ്ങി. രണ്ടുദിവസത്തെ വനവാസി മേഖലയിലുള്ള സന്ദർശനം ആദിവാസി വിഭാഗത്തിൽ പെടുന്നവരുടെ ദുരവസ്ഥ ബോധ്യപ്പെട്ടിട്ടുണ്ട് എന്നും ഇത് കേന്ദ്ര ബിജെപി ഘടകത്തെ യും കേന്ദ്രസർക്കാരിനെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാനുള്ള നടപടിയെടുക്കുമെന്ന ബിജെപി സംസ്ഥാന വക്താവും പ്രതിനിധി സംഘം അംഗവുമായ കെ വി എസ് ഹരിദാസ് ഉറപ്പുനൽകി.
Leave a Reply