വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ചട്ടലംഘനങ്ങളുടെ കേന്ദ്രം: കേരള എൻ.ജി.ഒ. അസോസിയേഷൻ
കൽപ്പറ്റ: വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് നിയമ വിരുദ്ധ ഉത്തരവുകളിലൂടെ ചട്ടലംഘനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ഏറ്റവും അവസാനം ഇറങ്ങിയ സ്ഥലം മാറ്റ ഉത്തരവിൽ ചട്ടങ്ങളും നിയമങ്ങളുമെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ്. പൊതു സ്ഥലം മാറ്റത്തിൽ ഉൾപ്പെട്ട ജീവനക്കാരെ നാലു മാസം പോലും പൂർത്തിയാക്കുന്നതിന് മുമ്പ് പഴയ ലാവണത്തിലേക്ക് തന്നെ വെച്ചിരിക്കുകയാണ്. അഞ്ച് വർഷത്തിൽ കൂടുതൽ ഒരു ജീവനക്കാരൻ ഒരു ഓഫീസിൽ ജോലി ചെയ്യാൻ പാടില്ലായെന്ന നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ നടത്തിയ ഈ ഉത്തരവ് സംശയം ജനിപ്പിക്കുന്നതാണ്.
കുറച്ച് കാലങ്ങളായി ഉപഡയറക്ടറുടെ ഓഫീസിൽ വഴിവിട്ട കാര്യങ്ങളാണ് നടക്കുന്നത്. ഇത് ചോദ്യം ചെയ്ത ജീവനക്കാർക്കെതിരെ കുറ്റങ്ങൾ കെട്ടിചമച്ച് വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി ദ്രോഹിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള നടപടികളിൽ മടുത്താണ് മുൻ ഡി.ഡി. വളണ്ടറി റിട്ടയർമെൻ്റ് വാങ്ങി പോയത്. തുടർന്ന് ചാർജ്ജെടുത്ത എ.പി.എഫ്.ഒ കടുത്ത മാനസിക സമ്മർദ്ദത്തിൽ അടിപ്പെട്ട് ചികിത്സ തേടി ലീവിൽ പ്രവേശിച്ചു. വഴിവിട്ട നടപടികൾക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ സമ്മർദ്ദത്തിലാക്കി പീഡിപ്പിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. മാനന്തവാടി ആർ.ടി.ഒ ജീവനക്കാരിയുടെ ആത്മഹത്യയിലേക്ക് നയിച്ചതിനു സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.
അനുകൂല കോടതി വിധി നേടിയിട്ടും ജീവനക്കാരന് നീതി ലഭ്യമാക്കാത്ത സാഹചര്യത്തിൽ കുടുംബം കളക്ടർക്ക് പരാതി നൽകുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തു കൊണ്ട് വരുന്ന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് പറഞ്ഞു.
ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. സി.ആർ അഭിജിത്ത്, ഗ്ലോറിൻ സെക്വീര, ഇ.വി.ജയൻ, ബി.സുനിൽകുമാർ, റഹ്മത്തുള്ള, ജോസ് പിയൂസ്, ലിതിൻ മാത്യു, ഇ.വി.ജയശ്രീ, ബാബു തോമസ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply