വനത്തിൽ തേൻ ശേഖരിക്കുന്നതിനിടെ മരണപ്പെട്ട യുവാവിന്റെയും ബന്ധു ആയ പിഞ്ചു കുഞ്ഞിന്റെയും മൃതദേഹം അതി സാഹസികമായി അഗ്നിരക്ഷാസേന വാഹനത്തിനടുത്തെത്തിച്ചു
മേപ്പാടി : രാവിലെ 10.00 ഓടു കൂടിയാണ് കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിലേക്ക് മേപ്പാടി എന്ന സ്ഥലത്ത് തേൻ ശേഖരിക്കാൻ പോയ മൂപ്പൈനാട് പഞ്ചായത്തിൽ പരപ്പൻപാറ കോളനിയിൽ രാജൻ (45) എന്നയാൾക്ക് അപകടം സംഭവിച്ചതായി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ അസി. സ്റ്റേഷൻ ഓഫീസർ പി.ഒ വർഗീസിൻ്റെ നേതൃത്വത്തിൽ ടീം പുറപ്പെട്ടു. അതിനിടയിൽ തേൻ ശേഖരിക്കാൻ പോയ അപകടമുണ്ടായ വിവരം പോലീസ് അറിയിക്കുകയും, ബോഡി കൊണ്ടുവരാനുള്ള സഹായം ആവശ്യപ്പെടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും 5 കി.മീ. അകലെ വരെ മാത്രമേ വാഹനത്തിന് എത്തിപ്പെടുവാൻ കഴിയുമായിരുന്നുള്ളൂ. അവിടെ നിന്ന് ഏകദേശം 5 കി.മീറ്ററോളം ദൂരം കയറുകളും സ്ട്രെച്ചറും തലയിലേറ്റി കീഴ്ക്കാംതൂക്കായ കുന്നിൻ ചെരുവിലൂടെ സഞ്ചരിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. പരപ്പൻപാറ കോളനിയിലെ , രാജൻ ( 45 ), 4 മാസം പ്രായമുള്ള കുട്ടിയുമാണ് മരിച്ചത്. രാജൻ തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണതാവാം മരണകാരണമെന്ന് പ്രാഥമിക നിഗമനം. തേനീച്ചയുടെ കുത്തേറ്റ് തിരിഞ്ഞോടുന്നതിനിടയിൽ അമ്മയുടെ കൈയിൽ നിന്നും കുട്ടി തെറിച്ച് അപകടമുണ്ടായതായും സംശയിക്കുന്നു. മൃതദേഹങ്ങൾ രണ്ട് സ്ട്രെച്ചറുകളിലാക്കി രണ്ടര മണിക്കൂറോളം ദുർഘടപാതയിലൂടെ ചുമലിലേറ്റിയാണ് സേനാംഗങ്ങൾക്ക് വാഹനത്തിനടുത്തെത്തിയത്, ശേഷം പോലീസിന് കൈമാറി. അസി. സ്റ്റേഷൻ ഓഫീസർ പി.ഒ വർഗീസിനെ കൂടാതെ സംഘത്തിൽ അസി. സ്റ്റേഷൻ ഓഫീസർ വി. വിജയൻ, ഫയർ & റെസ്ക്യു ഓഫീസർമാരായ ടി പി സൈനുദ്ദീൻ, എം.എസ് സുജിത്, പി. ആർ. രഞ്ജിത്, പി.എസ് അരവിന്ദ് കൃഷ്ണ, ഹോം ഗാർഡ് കെ. ശിവദാസൻ എന്നിവരും ഉണ്ടായിരുന്നു. കൂടാതെ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് റഫീഖ്, വാർഡ് മെമ്പർ, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, പൾസ് എമർജൻസി സന്നദ്ധ സേന പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരും സേനാംഗങ്ങൾക്ക് വഴികാട്ടുവാനും സഹായിക്കാനുമായി രക്ഷാപ്രവർത്തനത്തിലുടനീളം കൂടെയുണ്ടായിരുന്നു.
Leave a Reply