പൂതാടി പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണം: ബിജെപി
കൽപ്പറ്റ: സംസ്ഥാന ഓഡിറ്റ് വകുപ്പ് പൂതാടി ഗ്രാമപഞ്ചായത്തിൽ നടത്തിയ ഓഡിറ്റിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകളും, ചട്ടവിരുദ്ധ നടപടി ക്രമങ്ങളും കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഭരണ നിർവ്വഹണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പഞ്ചായത്തിലെ അഴിമതികൾക്ക് കൂട്ട് നിന്ന പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ബിജെപി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2020-2021 സാമ്പത്തിക വർഷത്തിലെ ബജറ്റ് പോലും അപൂർണ്ണമായാണ് അവതരിപ്പിച്ച് എന്നത് കുറ്റകരമായ അനാസ്ഥയാണ്. അങ്കണവാടി കുട്ടികൾക്കുള്ള പോഷക ആഹാര വിതരണത്തിൽ അഴിമതി, എസ്ടി കുടുബങ്ങൾക്ക് വാട്ടർ ടാങ്ക് നൽകിയതിൽ അഴിമതി, പഞ്ചായത്തിൽ നടപ്പിലാക്കിയ മത്സ്യ കൃഷികളിൽ അഴിമതി പഞ്ചായത്ത് ഷോപ്പിങ്ങ് കോപ്ലക്‌സിൽ നടത്തിയ വയറിങ്ങ് പ്രവർത്തികളിൽ അഴിമതി. തുടങ്ങി പഞ്ചായത്തിൽ നടപ്പിലാക്കിയ എല്ലാ പദ്ധതികളിലും അഴിമതി നടത്തിയവർക്കെതിരെ അന്വേഷണം നടത്തി നിയമപരമായി ശിക്ഷിക്കണം എന്നും ബിജെപി ആവശ്യപ്പെട്ടു. ക്രമക്കേടിനും അഴിമതിക്കും നേതൃത്വം നൽകിയ പഞ്ചായത്ത് മുൻ പ്രസിഡന്റ് സിപിഎമ്മിലെ രുക്മിണി സുബ്രഹ്മണ്യൻ നിലവിലെ ഭരണസമിതി അംഗത്വം രാജിവെക്കണം. മുൻ അഴിമതികളെ സംരക്ഷിച്ച് നിലവിൽ അഴിമതി ഭരണം തന്നെ നടത്തുന്ന ഇപ്പോഴത്തെ പ്രസിഡന്റ് യുഡിഎഫിലെ മേഴ്‌സി സാബുവും പദവി ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും ബിജെപി നേതാക്കൾ കൂട്ടിച്ചേർത്തു. കൂടാതെ പഞ്ചായത്തിന്റെ ഇത്തരത്തിലുള്ള ദുർഭരണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും. അതിന്റെ ഭാഗമായി 20,21 തിയതികളിൽ ബിജെപി ജില്ലാ പ്രസിഡന്റെ കെ.പി. മധുവിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, ബിജെപി പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് സിനീഷ് വാകേരി, സ്മിത സജി, ഒ.കെ. തങ്കമണി എന്നിവർ പങ്കെടുത്തു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിൽ എംഎൽഎമാർ പങ്കെടുക്കാതെ ഇരുന്നത് ജില്ലാ കളക്ടറുടെ അനാസ്ഥ കൊണ്ട് മാത്രമാണെന്നും. വിഷയത്തിൽ കളക്ടർ മന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചിട്ട് മറുപടി ലഭിച്ചില്ല എന്ന തരത്തിലുള്ള മുടന്തൻ ന്യായങ്ങൾ ചൂണ്ടിക്കാണിക്കുന്നത് കേരളത്തിലെ ഭരണ കക്ഷിയെ ഭയന്നിട്ടാണെന്നും പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി കെ.പി. മധു പറഞ്ഞു.
Leave a Reply