April 20, 2024

ജില്ലയുടെ സമഗ്രവികസനം: പദ്ധതി നിര്‍വ്വഹണത്തില്‍ വേഗത വേണം: ജില്ലാവികസന സമിതി

0
Img 20220730 Wa00552.jpg
കൽപ്പറ്റ : ജില്ലയുടെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണത്തിൽ വേഗത വേണമെന്ന് ജില്ലാ വികസനസമിതി ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളുടെ ഭവന പദ്ധതികള്‍ പലപ്പോഴും ആസൂത്രണ പിഴവ് കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തുന്ന പല പദ്ധതികളും ഇഴഞ്ഞ് നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. ഇവയുടെ നിര്‍വ്വഹണ പുരോഗതി സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് ആവശ്യമാണെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. 
ആദിവാസി മേഖലയിലെ ഭവന നിര്‍മ്മാണ പദ്ധതി തയ്യാറാക്കുമ്പോള്‍ വൈദ്യുതി, കുടിവെളളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. പണി പൂര്‍ത്തീകരിച്ച് ആറ് മാസം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ നിരവധി വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സാഹചര്യം ജില്ലയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജലജീവന്‍ മിഷന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലും ജില്ലയ്ക്ക് വേണ്ടത്ര വേഗം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഒ.ആര്‍ കേളു എം.എല്‍.എ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിലെ പദ്ധതികൾ വിവിധങ്ങളായ സാങ്കേതിക കാര്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന സാഹചര്യമാണുളളത്. പല തദ്ദേശ സ്ഥാപനങ്ങളിലും സ്ഥലം ലഭ്യമാക്കുന്ന കാര്യത്തില്‍ പോലും അലസമായ സമീപനമാണ് സെക്രട്ടറിമാരില്‍ നിന്നുണ്ടാകുന്നത്. ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ ജില്ലാ ആസൂത്രണ സമിതി ഇക്കാര്യത്തില്‍ ഇടപെടണമെന്നും എം.എല്‍.എ പറഞ്ഞു. വയനാട് പാക്കേജില്‍ 75 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ പ്ലാനിംഗ് ബോര്‍ഡിന് സമര്‍പ്പിച്ചതായി ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതികള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. 
*ഗോത്രസാരഥി: ആശയകുഴപ്പം അകറ്റണം*
ജില്ലയില്‍ ഗോത്രസാരഥി പദ്ധതി സുഗമമായി നടത്തിപ്പിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പട്ടിക വര്‍ഗ്ഗം, വിദ്യാഭ്യാസ വകുപ്പുകള്‍ക്കിടയിലുമുളള ആശയ കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പിന് ആവശ്യമായ തുക സംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് അറിയിക്കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശമുളളതിനാല്‍ ഇക്കാര്യം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലയിലെ അലംഭാവം കൊണ്ട് പദ്ധതി നടത്തിപ്പിന് തുക അനുവദിക്കപ്പെടാത്ത സാഹചര്യം ഒഴിവാക്കണമെന്ന് ടി. സിദ്ധീഖ് എം.എല്‍.എ നിര്‍ദ്ദേശിച്ചു. മാനദണ്ഡപ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. അനിവാര്യമായ സങ്കേതങ്ങളെ മാത്രം തെരഞ്ഞെടുത്ത് ഏറ്റവും അടുത്തുളള വിദ്യാലയങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ പദ്ധതി നടപ്പാക്കണമെന്നും വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
*വനം വകുപ്പിന്റെ സമീപനം മാറണം*
ജില്ലയുടെ വികസന വിഷയങ്ങളില്‍ വനം വകുപ്പ് സ്വീകരിക്കുന്ന സമീപനം തിരുത്തണം. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ലെന്നത് ഗൗരവമായി കാണണം. ഇക്കാര്യം സര്‍ക്കാറിനെയും ചീഫ് സെക്രട്ടറിയെയും അറിയിക്കാന്‍ വികസന സമിതി യോഗത്തിൽ ഒ.ആർ. കേളു എം.എൽ.എ. നിര്‍ദ്ദേശിച്ചു. 
സുല്‍ത്താന്‍ ബത്തേരി നഗരസഭ മുന്‍ അധ്യക്ഷന്‍ സി.കെ സഹദേവന് സ്‌കൂട്ടര്‍ യാത്രക്കിടെ കാട്ടുപന്നി ഇടിച്ച് അപകടം നേരിട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് തെറ്റായ റിപ്പോര്‍ട്ടാണ് അധികൃതർ നല്‍കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. വനം വകുപ്പിന്റെ ഈ നടപടി അംഗീകരിക്കാന്‍ സാധിക്കില്ല. ജനപ്രതിനിധികള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ ജനങ്ങളോടുളള വനം വകുപ്പിന്റെ സമീപനം ഊഹിക്കാവുന്നതാണ്. മനുഷ്യ – വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന ജില്ലയില്‍ പലപ്പോഴും ജനരോഷത്തില്‍ നിന്ന് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് ജനപ്രതിനിധികളാണെന്ന കാര്യം ഓർക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 
*ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കണം*
സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ തീര്‍പ്പാക്കള്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ഗീത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുളള യജ്ഞം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും പല വകുപ്പുകളും ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ക്ക് വേണ്ടത്ര ഗൗരവം നല്‍കിയതായി കാണുന്നില്ല. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. വനം, റവന്യൂ, തദ്ദേശ വകുപ്പുകളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫയല്‍ തീര്‍പ്പാക്കാനുളളത്.
ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന വികസന സമിതി യോഗത്തില്‍ മുന്‍ യോഗ തീരുമാനങ്ങളുടെ തുടര്‍നടപടികളും എം.എല്‍.എ ഫണ്ട് അടക്കമുളള പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതിയും വിലയിരുത്തി. ആഫ്രിക്കന്‍ പന്നിപ്പനി വിഷയത്തില്‍ ഫലപ്രദമായ രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെയും യോഗം അഭിനന്ദിച്ചു. ജില്ലയില്‍ 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിക്കുന്ന ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ സുധേഷ് എം വിജയന് യോഗത്തില്‍ യാത്രയയപ്പ് നല്‍കി. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീര്‍ ആര്‍. മണിലാല്‍ , ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *