മെഡിക്കൽ കോളേജ്: ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന വയനാടൻ ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന പ്രഖ്യാപനം : പനമരം പൗരസമിതി
പനമരം: വയനാടിൻ്റെ സ്വപ്നമായ മെഡിക്കൽ കോളേജ് യഥാർഥ്യമാക്കുന്നതിനായി സർക്കാർ നടത്തുന്ന ഇടപെടലുകളെ സ്വാഗതം ചെയ്യുന്നതായി പനമരം പൗരസമിതി.
എന്നാൽ മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്താനുള്ള തീരുമാനം പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും, നിലവിലെ പ്രഖ്യാപനം ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന വയനാടൻ ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന പ്രഖ്യാപനമാകുമെന്നും പൗരസമിതി യോഗം വിലയിരുത്തി.
ഒരു ജില്ലാ ആശുപത്രിയ്ക്ക് വേണ്ട സൗകര്യങ്ങൾ പോലുമില്ലാതെ വീർപ്പുമുട്ടുന്ന മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് എന്നത് പ്രായോഗികമല്ല.
ഭൗതിക സൗകര്യങ്ങളുടെ അഭാവവും , റോഡ് , കെട്ടിടം, സ്ഥല പരിമിതി, ഗതാഗത പ്രശ്നം, മാലിന്യ സംസ്ക്കരണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തകൾ ഇവിടെയുണ്ടാകും.
മെഡിക്കൽ കോളേജായി ഉയർത്തുന്നതോടെ ഒട്ടേറെ പേർക്ക് അത് ഗുണത്തിലേറെ ദോശം ചെയ്യാനാണ് സാധ്യത.
തിരക്ക് കൂടുന്നതോടെ ചെറിയ അസുഖത്തിനുള്ള ചികിത്സയ്ക്ക് പോലും രോഗികൾക്ക് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട ഗതികേടുണ്ടാകും.
മാനന്തവാടിയിലെ സ്വകാര്യ ആശുപത്രികൾക്ക് അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും. ഇത് നിർധന രോഗികൾക്ക് നീതി നിഷേധവുമാകും.
ഇങ്ങനെയുള്ള വയനാടൻ ജനതയുടെ ആശങ്ക അകറ്റാൻ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാവണമെന്നും താൽക്കാലിക സംവിധാനം എന്നതിനുമപ്പുറം മെഡിക്കൽ കോളേജിനായി മുഴുവൻ ജനങ്ങൾക്കും ഗുണം ലഭിക്കും വിധം വയനാടിന്റെ മധ്യഭാഗത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെ പുതിയ കെട്ടിട നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പൗരസമിതി ചെയർമാൻ എം.ആർ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.സി.സഹദ്, റസാക്ക്.സി. പച്ചിലക്കാട്, വി.ബി.രാജൻ, കാദറുകുട്ടി കാര്യാട്ട് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply