കെ.സി.വൈ.എം മലയോര സംരക്ഷണ യാത്ര ഫെബ്രുവരി 18 മുതൽ
മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 3.4 കിലോമീറ്റർ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറി ബഫർ സോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഈ കരട് വിജ്ഞാപനം മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്നതാണ്. വയനാട് ജില്ലയിലെ 6 വില്ലേജുകളെയും പ്രധാന പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഈ കരട് വിജ്ഞാപനം പിൻവലിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം, മനുഷ്യന് തന്റെ മണ്ണിൽ ജീവിക്കുന്നതിനുള്ള പൂർണ സ്വാതന്ത്ര്യം ലഭ്യമാക്കണമെന്ന് കെസിവൈഎം മാനന്തവാടി രൂപത ആവശ്യപ്പെടുന്നു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ഫെബ്രുവരി 18 മുതൽ *മലയോര സംരക്ഷണ യാത്ര* വയനാട് ജില്ലയിലെ നാൽപ്പത്തിയഞ്ചോളം സ്ഥലങ്ങളിലും നിലമ്പൂർ, മണിമൂളി, ചുങ്കക്കുന്ന് തുടങ്ങിയ മേഖലകളിലെ പത്തോളം സ്ഥലങ്ങളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നു. ഓരോ സ്ഥലങ്ങളിലും യുവജന നേതാക്കൾ സംസാരിക്കുന്നു. ഇതിനോടകം തന്നെ രൂപതയിലെ വിവിധ മേഖലകളിലെയും യൂണിറ്റുകളിലെയും യുവജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബഫർസോൺ പ്രഖ്യാപനത്തോട് ജനങ്ങളുടെ പ്രതികരണം അറിയിച്ചുകൊണ്ടുള്ള ഇമെയിൽ ക്യാമ്പയിനും ഇരുപത്തിയൊന്നാം തീയതി മുതൽ കെസിവൈഎം ആരംഭിക്കും. ബഫർസോൺ പ്രഖ്യാപനം പിൻവലിക്കുന്നതുവരെ കെസിവൈഎം മാനന്തവാടി രൂപതയിലെ യുവജനങ്ങൾ മലയോര ജനതയോടൊപ്പം ഉണ്ടാകുമെന്ന് രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രൂപത സെക്രട്ടറി റ്റെസിൻ വയലിൽ, കോർഡിനേറ്റർ ജിജിന കറുത്തേടം, സിൻഡിക്കേറ്റ് അംഗം ഡെറിൻ കൊട്ടാരത്തിൽ, മേഖല പ്രസിഡൻ്റുമാരായ ബിബിൻ പിലാപ്പിളളിൽ, ലിബിൻ മേപ്പുറത്ത് ,രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
Leave a Reply