April 19, 2024

പേവിഷബാധ:ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0
Img 20220702 Wa00502.jpg
കൽപ്പറ്റ : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചതോതില്‍ പേവിഷബാധയും അതോടനുബന്ധിച്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ. സക്കീന അറിയിച്ചു.മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഏറ്റവും ഭീതിജന്യമായ രോഗമാണ് പേവിഷബാധ. ഇത് ഒരു വൈറസ് രോഗമാണ്. വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് സാധാരണ രോഗ പകര്‍ച്ച ഉണ്ടാകുന്നത്. വന്യമൃഗങ്ങളായ ചെന്നായ കുറുക്കന്‍, കുരങ്ങന്‍, പന്നി, വവ്വാലുകള്‍ എന്നിവയില്‍ നിന്നുമാണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് രോഗ പകര്‍ച്ച ഉണ്ടാകുന്നത്.
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലുള്ള വൈറസുകള്‍ മൃഗങ്ങളുടെ നക്കല്‍കൊണ്ടോ മാന്ത്, കടി എന്നിവമൂലമുണ്ടായ മുറിവില്‍ കൂടിയോ ശരീരപേശികള്‍ക്കിടയിലെ സൂക്ഷ്മ നാഡികളിലെത്തി കേന്ദ്രനാഡീ വ്യൂഹത്തില്‍ കൂടി സഞ്ചരിച്ച് സുഷുമ്‌നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് വരെയുള്ള ഇടവേള (ഇന്‍ക്യുബേഷന്‍ പിരീഡ്) രണ്ടാഴ്ച മുതല്‍ മൂന്നുമാസം വരെ ആകാം.
*ലക്ഷണങ്ങള്‍*
തലവേദന, തൊണ്ടവേദന മൂന്നുനാല് ദിവസം നീണ്ടുനില്‍ക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍ വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാല്‍ ശ്വാസതടസ്സം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകുന്നു. തലച്ചോറിനെ ബാധിക്കുന്നതോട് കൂടി അപസ്മാരം, പക്ഷാഘാതം, മസ്തിഷ്‌ക മരണം ഇവ സംഭവിക്കാം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ മരണം സുനിശ്ചിതമാണ്. എന്നാല്‍ കടിയേറ്റ ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കുക വഴി പേവിഷബാധയും മരണവും ഒഴിവാക്കാം.
മൃഗങ്ങളുടെ ഉമിനീരുമായി സമ്പര്‍ക്കം ഉണ്ടായാല്‍ ഉടന്‍ തന്നെ ഒഴുകുന്ന വെള്ളത്തില്‍ സോപ്പുപയോഗിച്ച് 10-15 മിനിട്ടെങ്കിലും കഴുകുക. ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലെത്തി ചികിത്സ തേടുക.
മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്.
പ്രതിരോധ മരുന്നുകളും ചികിത്സയും നല്‍കുവാനായി മുറിവുകളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
കാറ്റഗറി 1 (നോ എക്‌സ്‌പോഷര്‍)
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്ത് നക്കുക.
നന്നായി ടാപ്പ് വെള്ളത്തില്‍ 10-15 മിനിട്ട് സോപ്പുപയോഗിച്ച് കഴുകുക. പ്രതിരോധ മരുന്ന് വേണ്ട.
കാറ്റഗറി 2 (മൈനര്‍ എക്‌സ്‌പോഷര്‍)
തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍
ടാപ്പ് വെളളത്തില്‍ 10-15 മിനിട്ട് കഴുകുക. പ്രതിരോധ കുത്തിവയ്പ് വേണം
കാറ്റഗറി 3(സെവിയര്‍ എക്‌സ്‌പോഷര്‍)
മുറിവുള്ള തൊലിപ്പുറത്ത് നക്കുക, രക്തം പൊടിയുന്ന മുറിവുകള്‍ പോറലുകള്‍, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക.
മുറിവ് സോപ്പിട്ട് 10-15 മിനിട്ട് ടാപ്പ് വെള്ളത്തില്‍ കഴുകുക. മുറിവിന്റെ എല്ലാ വശങ്ങളിലും എത്തുന്ന വിധത്തില്‍ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിന്‍ കടിയേറ്റ ചര്‍മ്മത്തില്‍ തന്നെ നല്‍കേണ്ടതാണ്. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കുന്നത്. മുറിവിന് ചുറ്റും നല്‍കുന്നതിനൊപ്പം മാംസപേശിയില്‍ ആഴത്തില്‍ ഇമ്മ്യൂണോ ഗ്ലോബുലിന്‍ നല്‍കേണ്ടതാണ്. ഇത് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരമാണ് ഡോസ് നിശ്ചയിക്കുന്നത്. ഒപ്പം പ്രതിരോധ കുത്തിവയ്പും ഉടന്‍ എടുക്കുക.
പട്ടിയോ പൂച്ചയോ അല്ലാത്ത ഏത് വന്യമൃഗങ്ങളുടെ കടിയും കാറ്റഗറി 3 ആയി കരുതി ചികിത്സിക്കണം.
കരണ്ടുതിന്നുന്ന സസ്തനികളായ വീട്ടെലി, അണ്ണാന്‍, മുയല്‍ ഇവ പേ പരത്താറില്ല. മുറിവ് വൃത്തിയായി കഴുകി മരുന്ന് ഇട്ടാല്‍ മതി, പ്രതിരോധ മരുന്ന് ആവശ്യമില്ല.
തൊലിപ്പുറത്തു എടുക്കുന്ന കുത്തിവെപ്പ് ഇന്‍ട്ര ഡെര്‍മല്‍ റാബിസ് വാക്‌സിന്‍ (ഐ.ഡി.ആര്‍.വി) ആണ് ഇപ്പോള്‍ നല്‍കുന്നത്.
കൈ ആരംഭിക്കുന്നതിനു താഴെ തൊലിപ്പുറത്താണ് കുത്തിവെപ്പ് എടുക്കുന്നത്. 0, 3, 7, 28 ദിവസങ്ങളില്‍ ആണ് കുത്തിവെപ്പുകള്‍ എടുക്കേണ്ടത്.
പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോയെന്ന് അറിഞ്ഞുകൂടാത്ത ഒരു നായ കടിച്ചാല്‍ പ്രതിരോധ കുത്തിവയ്പ് എടുക്കണം. നായയെ കെട്ടിയിട്ട് നിരീക്ഷിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുക.
മൃഗങ്ങള്‍ക്കു നിര്‍ദ്ദേശിച്ചിട്ടുള്ള കുത്തിവെപ്പ് പട്ടിക പ്രകാരം മുഴുവന്‍ കുത്തിവെപ്പുകളും എടുത്തിട്ടുണ്ടെങ്കില്‍ അവയില്‍ നിന്ന് പേ വിഷബാധ ഉണ്ടാവാന്‍ സാധ്യത ഇല്ല. അതുകൊണ്ടു കുത്തിവെപ്പും ആവശ്യമില്ല. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ പലപ്പോഴും മൃഗങ്ങളിലെ കുത്തിവെപ്പിന് നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. അതുപോലെ കുത്തിവെപ്പ് കൃത്യമായി എടുക്കാതെ ഇരിക്കാനും എടുത്തത് ശരിയായ രീതിയില്‍ അല്ലാതിരിക്കാനും സാധ്യത ഉണ്ട്. ഒപ്പം മൃഗങ്ങളില്‍ രോഗപ്രതിരോധം ഉണ്ടായോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഉള്ള സംവിധാനവും കുറവാണ്. അതുകൊണ്ടു ഇത്തരം സാഹചര്യങ്ങളില്‍ കുത്തിവെപ്പ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എടുക്കേണ്ടതാണ്.
മുന്‍പ് മുഴുവന്‍ കുത്തിവെപ്പുകള്‍ എടുത്തിട്ടുള്ളവര്‍ രണ്ടു കുത്തിവെപ്പ് 0, 3 ദിവസങ്ങളില്‍ എടുക്കണം. കുത്തിവയ്പ് വിവരങ്ങള്‍ കൃത്യമായി ഓര്‍ക്കാത്തവരും മുന്‍പ് മുഴുവന്‍ കുത്തിവെപ്പും എടുക്കാത്തവരും വീണ്ടും മുഴുവന്‍ കോഴ്‌സ് എടുക്കണം. 
പേവിഷബാധയ്‌ക്കെതിരെയുളള കുത്തിവയ്പുകള്‍ രണ്ടു തരത്തിലെടുക്കാവുന്നതാണ്. പട്ടി, പൂച്ച ഇവകളെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവര്‍ക്കും, വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും ഒക്കെ മുന്‍കൂറായി ഈ കുത്തിവെപ്പ് (പ്രീ എക്‌സ്‌പോഷര്‍ പ്രോഫിലക്‌സിസ്) എടുക്കുക 0, 7 ,28 ദിവസങ്ങളില്‍ 3 കുത്തിവെപ്പ് ആണ് എടുക്കേണ്ടത്. ഈ കുത്തിവെപ്പ് എടുത്തവരെ വീണ്ടും മൃഗങ്ങള്‍ കടിച്ചാല്‍ 0, 3 ദിവസങ്ങളില്‍ 2 കുത്തിവെപ്പ് എടുത്താല്‍ മതിയാകും. ഇവരും ഇമ്മ്യൂണോഗ്ലോബുലിന്‍ എടുക്കേണ്ടതില്ല. ഉടനെ തന്നെ മുറിവ് 10-15 മിനിറ്റു കഴുകുകയും വേണം.
കുത്തിവെപ്പ് എടുത്തിട്ട് ഒരു വര്‍ഷം വരെ ഉള്ള സമയത്ത് വീണ്ടും കടികിട്ടിയാല്‍ കുത്തിവെപ്പ് ആവശ്യമില്ല.
പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പുകള്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഇമ്മ്യുണോ ഗ്ലോബുലിന്‍ ജില്ലാ, ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
നായകള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും അവയെ പേടിപ്പിക്കുകയോ ദേഷ്യപ്പെടുത്തുകയോ ചെയ്താല്‍ കടിക്കാനുളള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ ഭക്ഷണം കഴിക്കുന്ന അവസരത്തിലും കൂടിനള്ളില്‍ അടയ്ക്കപ്പട്ട അവസരങ്ങളിലും ഉറങ്ങുന്ന അവസരങ്ങള്‍, രോഗമുള്ള അവസരങ്ങള്‍, കുഞ്ഞുങ്ങളുടെ സംരക്ഷണ വേളകള്‍ എന്നിങ്ങനെയുള്ള സമയങ്ങളില്‍ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂടാനിടയാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്നും അകലം പാലിക്കൂക. അനവസരങ്ങളില്‍ പാഞ്ഞെത്തുന്ന നായ്ക്കളുമായി നേര്‍ക്ക് നേര്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ അനങ്ങാതെ നില്‍ക്കുക, താഴെ വീണുപോയാല്‍ തലയും മുഖവും സംരക്ഷിക്കുന്ന വിധത്തില്‍ ചുരുണ്ടു കിടക്കുക, മറ്റ് വീടുകളിലെ മൃഗങ്ങളെ തലോടുന്നതും സമീപിക്കുന്നതും ഉടമസ്ഥരുടെ സമ്മതത്തോട് കൂടി മാത്രം ചെയ്യുക.
മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ്, സന്നദ്ധസംഘടനകള്‍ എന്നിവയുടെ ഏകോപനത്തിലൂടെ പേവിഷബാധ കൊണ്ടുള്ള മരണം ഉണ്ടാകാതിരിക്കാനും മൃഗങ്ങളുടെ കടിയുടെ തോത് കുറയ്ക്കാനും സാധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news