വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ രാഷ്ട്രീയ ഇടപെടൽ ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നു: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: വിദ്യാഭ്യാസ വകുപ്പിലെ അനധികൃതമായ ഭരണകക്ഷി നേതാക്കൻമാരുടെ ഇടപെടൽ ജീവനക്കാരുടെ മേൽ സമ്മർദ്ദം ഏറ്റുകയാണെന്നും, ചട്ടവിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിക്കുകയും, സ്വന്തക്കാർക്ക് നിയമനം നൽകുകയും ചെയ്യുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാനന്തവാടി എ.ഇ.ഒ. ഓഫീസ് കേന്ദ്രീകരിച്ച് ഉയർന്നു വന്നിരിക്കുന്ന വിവാദങ്ങളെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആരോപിച്ചു. ജീവനക്കാർക്ക് സ്വതന്ത്രമായും സത്യസന്ധമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഇടതുഭരണത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണ്.ഭരണകക്ഷി നേതാക്കൻമാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ചട്ടങ്ങൾ കാറ്റിൽ പറത്തി നിയമ വിരുദ്ധമായ ഉത്തരവുകളും, സ്ഥലം മാറ്റങ്ങളും നിയമനങ്ങളും വകുപ്പിൽ നിന്നും നിരന്തരം പുറത്തുവരികയാണ്. വിദ്യാഭ്യാസ വകുപ്പിലെ ഇത്തരം തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുന്നവരെ കള്ളക്കേസുകൾ ചുമത്തി അകാരണമായി ഉപദ്രവിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുന്നു. കോടതി വിധിയെപ്പോലും അവഗണിക്കുകയും ഉത്തരവുകൾ വൈകിപ്പിക്കുകയും ചെയ്യുകയാണ്. ഭരണകക്ഷിയുടെ നേതാവിൻ്റെ സമ്മർദ്ദത്തിനു വഴങ്ങി നിയമവിരുദ്ധമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കുവാൻ തയ്യാറാകണം, അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. കെ.ടി.ഷാജി, എൻ.ജെ.ഷിബു, സജി ജോൺ, വി.ആർ ജയപ്രകാശ്, ഇ എസ് ബെന്നി, സി.ജി.ഷിബു,സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, സി എച്ച്.റഫീഖ്, ഗ്ലോറിൻ സെക്വീര, കെ.ഇ.ഷീജാമോൾ, വി.ജി.ജഗദൻ, ഇ.വി.ജയൻ, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, സി.ആർ അഭിജിത്ത്, എം.എ ബൈജു, എം.നസീമ, കെ.വി.ബിന്ദുലേഖ, കെ.പി പ്രതീപ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply