ബസ്റ്റാൻ്റിൽ കാര്യങ്ങൾ തോന്നും പടി: യാത്രക്കാർ നെട്ടോട്ടത്തിൽ: അധികൃതർ ഇടപെടണം: ആം ആദ്മി പാർട്ടി
കൽപ്പറ്റ: മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കൽപ്പറ്റയിലെ പ്രധാനപ്പെട്ട ബസ്റ്റാൻ്റിൽ ഒന്നായ പുതിയ ബസ്റ്റാൻ്റിൽ ബസുകൾ തോന്നും പടി നിർത്തുന്നതും ആളെ കയറ്റുന്നതും മൂലം യാത്രക്കാർ ദുരിതത്തിലാണെന്ന് ആം ആദ്മി പാർട്ടിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റി കമ്മറ്റി ആരോപിച്ചു. പ്രശ്നത്തിൽ അടിയന്തരമായി അധികൃതർ ഇടപെടണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ബസ്റ്റാൻ്റ് ആയതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്കും ബസ് സർവീസ് നടത്തുന്നുണ്ട് കൂടാതെ നഗരത്തിലെ ഓഫീസുകളിലും സ്ഥാപനങ്ങളിലും എത്തുന്നവരും പ്രധാനമായും ആശ്രയിക്കുന്നതും ഈ ബസ്റ്റാൻ്റിനെ തന്നെയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബസുകൾ കൃത്യതയില്ലാതെ പാർക്കു ചെയ്യുകയും തോന്നും പടി നിർത്തി ആളെ കയറ്റുന്നതും മൂലം യാത്രക്കാർ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട്. ഓരോ പ്രദേശത്തേയ്ക്കും പുറപ്പെടേണ്ട ബസുകൾ പാർക്ക് ചെയ്യേണ്ടതിനും ആളെ കയറ്റുന്നതിനും വ്യക്തമായ അടയാളം രേഖപ്പെടുത്തുകയും മാർഘരേഖ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ മിക്ക ബസുകളിലെ ഡ്രൈവർമാരും ഇതൊന്നും പാലിക്കാറില്ല. മാത്രമല്ല ഒരേ സമയം മൂന്നും നാലും ബസുകൾ സ്റ്റാൻ്റിൽ പ്രവേശിക്കുന്നതുമൂലം യാത്രക്കാർ ബസ് പിടിക്കുന്നതിന് വേണ്ടി സ്റ്റാൻ്റിനകത്തു കൂടി നെട്ടോട്ടം പായുകയാണ്. സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും പ്രായമായവരും ബസ് സ്റ്റാൻ്റിൽ തലങ്ങും വിലങ്ങും പായുന്നതുമെല്ലാം നിത്യ കാഴ്ചയായി മാറിയിരിക്കുന്നു. ചെറിയ ആശ്രദ്ധ മൂലം വലിയ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന ഈ പ്രശ്നം അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആം ആദ്മി പാർട്ടി കൽപ്പറ്റ മുനിസിപ്പാലിറ്റി കൺവീനർ പ്രേംജി പറഞ്ഞു. കൂടാതെ ദീർഘദൂര സർവീസ് നടത്തുന്ന കെ.എസ്.ആർ.ടിസി ബസുകൾ വൈകുന്നേരം ആറ് മണി കഴിഞ്ഞാൽ പുതിയ സ്റ്റാൻറിൽ പ്രവേശിക്കാറില്ലെന്നും പഴയ ബസ്റ്റാൻ്റിൻ്റ മുൻപിൽ റോഡിൽ നിർത്തിയാണ് ആളെ കയറ്റാറുള്ളതെന്നും യോഗം കുറ്റപ്പെടുത്തി.അതുകൊണ്ട് കെ എസ് ആർ ടി സി റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്ന പുതിയ സ്റ്റാൻ്റിൽ ഇരുപത്തിനാല് മണിക്കൂറും ബസ് കേറി ഇറങ്ങാൻ സംവിധാനം ഉണ്ടാക്കണം കൂടാതെ മുഴുവൻ സമയവും പ്രവർത്തിക്കുന്ന പോലിസ് എയിഡ് പോസ്റ്റ് പുതിയ ബസ്റ്റാൻ്റിൽ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എ.എ.പി കൽപ്പറ്റ മുനിസിപ്പാലിറ്റി കൺവീനർ പ്രേം ജി എം. പി, സെക്രട്ടറി ശ്രേയസ്. ട്രഷറർ അഷ്റഫ്, ഡോ : സുരേഷ്, റിനു പി ബാബു, റോയ് ടി.കെ, അഡ്വ തോമസ്, അബ്ദുൾ റസാഖ്, ഇസ്മായിൽ, എന്നിവർ സംസാരിച്ചു.
Leave a Reply