ജീവിക്കണോ മരിക്കണോ എന്നാണ് ഞാൻ ആലോചിക്കുന്നത് :പന്നി കർഷകൻ എം. വി. വിൻസൻ്റ്
റിപ്പോർട്ട് : സി.ഡി. സുനീഷ്…..
മാനന്തവാടി : ആഫ്രിക്കൻ പന്നി പനിയുടെ ആഘാതത്തിൽ തകർന്നു പോയ മനസ്സുമായാണ് ,പന്നി കർഷകനായ എം.വി. വിൻസൻ്റ് ന്യൂസ് വയനാടിനോട് സംസാരിച്ചത്.
എല്ലാം കൃഷിയും നശിച്ചൊടുവിൽ
ആറേക്കർ ഭൂമി പണയം വെച്ച് ,പന്നി കൃഷി തുടങ്ങിയ എം.വി.വിൻസൻ്റ് ,തൻ്റെ ഫാമിലെ 360 ഓളം പന്നികളെ കൊന്ന ആഘാതത്തിൽ നിന്നും ഇത് വരെ രക്ഷപ്പെട്ടിട്ടില്ല.
ഇനി ജീവിക്കണോ ,മരിക്കണോ എന്നാണ് എനിക്കാലോചിക്കാൻ ഉള്ളതെന്ന് വിൻസൻ്റ് പറഞ്ഞു.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 360 പന്നികളെ നഷ്ടപ്പെട്ട തവിഞ്ഞാൽ കരിമാനി കൊളങ്ങോടിലെ മുല്ലപ്പറമ്പിൽ എം.വി. വിൻസെന്റിന് ലഭിക്കുക 18 ലക്ഷത്തോളം രൂപയെന്ന് അധികാരികൾ നൽകുന്ന സൂചന .
ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഇവിടത്തെ പന്നികളെ കൊന്നൊടുക്കിയത്. എന്നാൽ മാനന്തവാടി കണിയാരത്തെ ജിനിഷാജിക്ക് ഈ ആനുകൂല്യം കിട്ടിയേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.
ദേശീയ രോഗനിയന്ത്രണ ചട്ട പ്രകാരം ദയാവധം ചെയ്ത പന്നികളുടെ ഉടമകൾക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ എന്നതിനാലാണിത്. ഇവരുടെ ഫാമിലെ 43 പന്നികളാണ് ചത്തത്. ആഫ്രിക്കൻ പന്നിപ്പനി ജന്തുജന്യരോഗമല്ലാത്തതിനാൽ പന്നിമാംസം നന്നായി വേവിച്ച് ഉപയോഗിക്കാമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും ജില്ല എപ്പിഡമോളജിസ്റ്റ് ഡോ. നീതു ദിവാകർ പറയുന്നത് ,എങ്കിലും കർഷകരുടെ ആശങ്കയും
ജനങ്ങളുടെ പരിഭ്രാന്തിയും തീരുന്നില്ല.
എട്ട് മാസം മുമ്പ് തലപ്പുഴ ഗ്രാമീൺ ബാങ്കിൽ നിന്നും 73 ലക്ഷം ലോണെടുത്താണ് വിൻസൻ്റ് പന്നി കൃഷി തുടങ്ങിയത്.
പന്നി പനി രോഗം വന്നാൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിലോ ,പരമാവധി രണ്ട് ദിവസത്തിനകമോ പന്നി സ്വയം ചത്തു പോകുമെന്നാണ് വിദഗ്ദർ ഞങ്ങളോട് ക്ലാസ്സിൽ പറഞ്ഞിരുന്നത്.
എന്നാൽ എൻ്റെ ഫാമിൽ പത്ത് ദിവസം ജീവിച്ച പന്നികളെയാണ് കൊന്നു കളഞ്ഞത്.
നഷ്ടപരിഹാരത്തിൻ്റെ കാര്യം ആണെങ്കിൽ നൂറ് കിലോ പന്നിക്കാണ് പതിനയ്യായിരം രൂപ ലഭിക്കുക. ഇരുപത്തെട്ട് ശതമാനം പാഴായി കഴിഞ്ഞ് അധികം പന്നികൾക്കും ഈ തുക ലഭിക്കില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങിനെ വെച്ച് നോക്കുമ്പോൾ ഒരു പന്നിക്ക് പരമാവധി ലഭിക്കുക അയ്യായിരം രൂപയായിരിക്കും.
കുട്ടി പന്നികളെ ഞാൻ വാങ്ങിയത് നാലായിരത്തി അഞ്ഞൂറ് രൂപക്കാണ് ,അതും എട്ട് മാസം മുമ്പ്. വണ്ടിക്കൂലിക്ക് പുറമെയാണിത്.
പന്നി കർഷകരുടെ ജീവിതം കൂടുതൽ ദുസ്സഹമാകുന്ന സാഹചര്യമാണെന്നും
നില നില്പ് അസാധ്യമാകുന്ന വിപൽ ഘട്ടത്തിലാണെന്നും
അധികാരികളുടെ ഭാഗത്ത് നിന്നും കൂടുതൽ കർഷക സൗഹാർദ നിലപാട് പ്രതീക്ഷിക്കുന്നുവെന്നും വിൻസൻ്റ് പറഞ്ഞു.
Leave a Reply