പൂക്കോട് സർവ്വകലാശാലയിൽ കുതിരക്ക് ദയാവധം
വൈത്തിരി: അങ്ങിനെ ആ കുതിരക്കു മരണം വിധിക്കപ്പെട്ടു. കാലുകളിലെ വ്രണവുമായി അതീവ ഗുരുതരാവസ്ഥയിലായ പൂക്കോട് സർവ്വകലാശാല ഫാമിലെ പെൺകുതിരക്ക് ദയാവധം നൽകി. ആരാലും പരിചരിക്കപ്പെടാതെ കാലിലെ വ്രണങ്ങളുമായി മാസങ്ങളോളം വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ കഴിഞ്ഞിരുന്ന കുതിരക്ക് കോടതി ജഡ്ജി നേരിട്ടെത്തി ഉത്തരവ് നൽകിയതിനെ തുടർന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സർവ്വകലാശാലയുടെ കീഴിലുള്ള മൃഗാശുപത്രി സമുച്ചയത്തിൽ ചികിത്സ നടത്തി വരികയായിരുന്നു. എന്നാൽ കുതിരയുടെ നില അതീവ ഗുരുതരമായതിനാൽ ചികിത്സ കൊണ്ട് ഫലമില്ലെന്നു കണ്ടതിനെ തുടർന്നാണ് ദയാവധത്തിന് സർവ്വകലാശാല അധികൃതർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സബ് ജഡ്ജിക്ക് അനുമതി തേടി അപേക്ഷ നൽകിയത്. ജഡ്ജി ദയാവധത്തിന് അനുമതി നൽകുകയായിരുന്നു. ഇന്നലെ രാവിലെ ഒൻപതര മണിക്ക് മൃഗാശുപത്രി സമുച്ചയത്തിലെ പോസ്റ്റ് മോർട്ടം റൂമിൽ വെച്ചാണ് കുതിരയെ വധിച്ചത്.
18 വയസുള്ള കുതിരയെ പഠനാവശ്യത്തിനാണ് പൂക്കോടെത്തിച്ചത്. വർഷങ്ങൾക്കു മുൻപാണ് വെള്ളം കുടിക്കുന്ന പാത്രത്തിൽനിന്നും കാലിനു പരിക്കേറ്റത്. ആവശ്യമായ ചികിത്സ ലഭിക്കാത്തതു മൂലം മുറിവ് വ്രണമായി പിന്നീട് പഴുപ്പ് വന്നു കുതിര രോഗാതുരയായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോളേജ് ഗ്രൗണ്ടിൽ ആരാലും തിരിഞ്ഞു നോക്കപ്പെടാതെ കുതിര ഗുരുതരാവസ്ഥയിലായിരുന്നു. കുതിരയുടെ അവസ്ഥ നേരില് കണ്ട സബ് ജഡ്ജിയാണ് മജിസ്‌ട്രേറ്റ് മുഖാന്തിരം ഈ സാധുമൃഗത്തിനു ചികിത്സ ലഭ്യമാക്കിയത്. എന്നാൽ ചികിത്സ കൊണ്ടും ഫലമില്ലെന്ന അവസ്ഥ വന്നതോടെയാണ് ദയാവധത്തിലേക്കെത്തിയത്.
കുതിരയുടെ അവയവങ്ങൾ പാത്തോളജി ഡിപ്പാർട്മെന്റിലേക്കും അസ്ഥി അനാട്ടമി ഡിപ്പാർട്മെന്റിലേക്കും പഠനാവശ്യത്തിനു നൽകിയതായി പൂക്കോട് സർവ്വകലാശാല ഡീൻ ഡോ. കോശി ജോൺ പറഞ്ഞു.
Leave a Reply