പട്ടയ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കുടിൽ കെട്ടി സമരം:. ഫെയർലാൻ്റ് പട്ടയവകാശ സംരക്ഷണ സമിതി
ബത്തേരി: – വർഷങ്ങളായി ഫയർലാൻ്റ് ,സീക്കുന്ന് പ്രദേശങ്ങളിൽ വീട് വെച്ച് താമസം തുടങ്ങിയ കുടുംബങ്ങൾക്ക് മാറി മാറി വരുന്ന സർക്കാരുകൾ പട്ടയം നൽകുമെന്ന് പറയുമെങ്കിലും ഇതുവരെ പട്ടയം നൽകിയിട്ടില്ല. ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ പട്ടയം എന്ന രേഖ കൈവശമില്ലാത്തതു കൊണ്ട് തന്നെ സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ നാല് പതിറ്റാണ്ട് കാലത്തോളമായി ജീവിതം തള്ളിനീക്കുകയാണ്. ഫയർലാൻ്റിൽ 25 കുടുംബങ്ങളും ,സീക്കുന്നിൽ 55 കുടുംബങ്ങളുമാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പട്ടയം ലഭിക്കാതിരിക്കാൻ തടസ്സമാകുന്നത്. പട്ടയം നൽകാതിരിക്കാൻ ഉധ്യോഗസ്ഥർ മന: പൂർവ്വം ചില ന്യൂനതകൾ കണ്ടെത്തുകയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതു കൂടാതെ പട്ടയം നൽകാതിരിക്കാൻ ചില വ്യാജ പരാതികൾ ബിനാമികളെ വെച്ചു കൊണ്ട് കലക്ട്രേറ്റിലേക്കും ,താലൂക്കിലേക്കും ,വില്ലേജിലേക്കും നിത്യേനയെന്നോണം അയച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാതെ പട്ടയം നൽകുന്നത് തടഞ്ഞ് വെക്കാനാണ് ചില ഉദ്യോഗസ്ഥർ വ്യഗ്രത കാട്ടുന്നത്. ഏഴോളം പാവപ്പെട്ട കുടുംബങ്ങൾക്ക് പി.എം.എ. വൈ പദ്ധതി പ്രകാരം സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുക പട്ടയം നൽകാത്തതു കൊണ്ട് ലാപ്സായി പോയ അവസ്ഥയും നിലനിൽക്കുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസവും ,വിവാഹവും ,കുടിവെള്ളമടക്കമുള്ള അവശ്യ കാര്യങ്ങൾ ,അതോടൊപ്പം ,ബാങ്ക് വായ്പ ,മറ്റ് ആനുകൂല്യങ്ങൾ എല്ലാം നിഷേധിക്കപ്പെടുകയാണ്.ഈ പ്രദേശവാസികൾക്ക് ഉടൻ പട്ടയം നൽകിയില്ലെങ്കിൽ ബത്തേരി സിവിൽ സ്‌റ്റേഷന് മുന്നിൽ കുടിൽ കെട്ടി അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുകയാണ് ഫയർലാൻ്റ് പട്ടയവകാശ സംരക്ഷണ സമിതി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കണമെന്നാണ് സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. യോഗത്തിൽ പട്ടയ സംരക്ഷണ സമിതി ചെയർമാൻ പി.പ്രഭാകരൻ നായർ ,കൺവീനർ നൗഫൽ കളരിക്കണ്ടി ,അസ്കർ ,ഷെമീർ ബാബു ,അഷ്റഫ് മാടക്കര ,അഷ്റഫ് പൊയിൽ തുടങ്ങിയവർ സംസാരിച്ചു.
ജയരാജ് ബത്തേരി
Leave a Reply