വയനാട് പാക്കേജ് പ്രഖ്യാപിച്ചവർ എവിടെ പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കൽപ്പറ്റ : വയനാട് പാക്കേജ് പ്രഖ്യാപിച്ചവർ എവിടെ പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് അധികാരത്തിൽ വന്നതിനു ശേഷം പലതവണ വയനാട് പാക്കേജ് കൊട്ടിഘോഷിച്ചിരുന്നു. എന്നാൽ പിന്നീട് പാക്കേജിനെ കുറിച്ച് ഒന്നും കേൾക്കാൻ ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. വയനാട് കാപ്പി ലോകോത്തര നിലവാരത്തിൽ ബ്രാൻഡ് ചെയ്യും എന്ന് പ്രഖ്യാപിച്ചവരെ ഇപ്പോൾ കാണാനില്ല. എല്ലാ ബഡ്ജറ്റ്കളിലും പ്രഖ്യാപനങ്ങൾ വന്നതല്ലാതെ വയനാടിന് വേണ്ടി ഒന്നും നടപ്പായില്ല എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
രണ്ട് പ്രളയം സാരമായി ബാധിച്ച ജില്ലയാണ് വയനാട് . ഉരുൾപൊട്ടി നിരവധി പേർ മരിച്ചു. പ്രളയബാധിതർക്കുള്ള പതിനായിരം രൂപ പോലും അർഹതപ്പെട്ട പലർക്കും ലഭിച്ചില്ല. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഇതുവരെ അർഹത പെട്ട അനുകൂല്യം കൊടുത്തു തീർന്നിട്ടില്ല.
മുഖ്യമന്ത്രിക്കൊപ്പം പ്രളയ സമയത്ത് വയനാട് സന്ദർശിക്കുകയും പിന്നീട് അവർക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തത് താനാണ്. കോടതിയിൽനിന്ന് ഒരു വിധി സമ്പാദിച്ചിട്ടും പോലും സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി എടുത്തില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മതേതരത്വം നിലനിർത്താൻ ആണ് എന്നും കോൺഗ്രസിൻറെ പോരാട്ടം . ഇത്തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിടത്തും ബി.ജെ.പിയെ കാണാനില്ലെന്നും ബി.ജെ.പിക്ക് അനുയോജ്യമായ മണ്ണല്ല കേരളമെന്ന് ഒരിക്കൽക്കൂടി ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply