ജില്ലാ ആശുപത്രിയോടനുബന്ധിച്ച് മെഡിക്കൽ കോളേജ് – ഹൈക്കോടതി വിധി നിർണായകം -ആസ്പിരേഷൻ ഗ്രൂപ്പ്
മാനന്തവാടി ജില്ലാ ആശുപത്രിയോടനുബന്ധിച്ച് കേന്ദ്രത്തിന്റെ ആയുഷ്മാൻ പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കുവാൻ സംസ്ഥാന ഗവൺമെന്റിനോട് നിർദ്ദേശിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നിർണ്ണായകമാണെന്ന് മാനന്തവാടിയിൽ ചേർന്ന ആസ്പിരേഷൻ ഗ്രൂപ്പ് യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ ഏക ആസ്‌പിരേഷൻ ജില്ലയായ വയനാട്ടിൽ മെഡിക്കൽ കോളേജ് ആരംഭിക്കുവാൻ ഡി.പി.ആർ അടക്കമുള്ള അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിട്ടും കേരള ഗവൺമെന്റിന്റെ ഭാഗത്തു നിന്നും നാളിതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കൺവീനറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥന ഗവൺമെൻറ് അപേക്ഷ സമർപ്പിക്കുവാൻ ഉടൻ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മെഡിക്കൽ കോളേജ് നിർമ്മിക്കുവാൻ ഉള്ള തുക മുഴുവൻ കേന്ദ്രം വഹിക്കും, സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ഗവൺമെന്റിന് ഇത് ആശ്വാസം പകരുന്ന നടപടിയാണ് . കേരള മന്ത്രിസഭ സ്വന്തം നിലയിൽ മെഡിക്കൽ കോളേജ് ആരംഭിക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ കേന്ത്ര ഗവൺമെന്റിന്റെ സഹായത്തോടെ മെഡിക്കൽ കോളേജ് ആരംഭിക്കുവാൻ ഉടൻ നടപടി സ്വീകരിക്കണം .
മെഡിക്കൽ കോളേജിനോടനുബന്ധിച്ച് മികച്ച സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയായി ജില്ലാ ആശുപത്രി മാറുമെന്ന് ഉള്ളതുകൊണ്ട്, മികച്ച ചികിത്സാ സൗകര്യമില്ലാതെ വീർപ്പുമുട്ടുന്ന വയനാട്ടിലെ സാധാരണക്കാർക്കും ആദിവാസി ജന സമൂഹത്തിനും ഇപ്പോൾ നേരിടുന്ന ചികിത്സാ രംഗത്തുള്ള അപര്യാപ്തത നീക്കുവാൻ സാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. സ്വാർത്ഥ താൽപര്യങ്ങൾക്കു വഴങ്ങി വിവാദം ഉണ്ടാക്കുവാൻ ശ്രമിക്കാതെ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജിന് വേണ്ടി 13ന് വ്യാപാര ഭവനിൽ നടക്കുന്ന ജനകീയ കൂട്ടായ്‌മ വൻ വിജയമാക്കി മാറ്റുവാൻ തീരുമാനിച്ചു
യോഗത്തിൽ ചെയർമാൻ കെ എ ആൻ്റണി അധ്യക്ഷത വഹിച്ചു, കൺവീനർ ബാബു ഫിലിപ്പ് ,കെ എം ഷിനോജ് ,സിറിയക് ഫിലിപ്പ് , ഫാ.വർഗീസ് മറ്റമന , കെ മുസ്തഫ , ജോസ് ഇലഞ്ഞിമറ്റം , കുരിയൻ എൻ കെ , കെ രാഘവൻ , മനു മത്തായി , സാബു കെ സി തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply