വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി പി എം കുടിപ്പകയുടെ ബാക്കിപത്രം; കോണ്ഗ്രസിന് പങ്കില്ലെന്ന് എൻ. ഡി അപ്പച്ചൻ
കല്പ്പറ്റ: സി പി എമ്മും സി ഐ ടി യും ഡി വൈ എഫ് ഐയും തമ്മില് കഴിഞ്ഞ പാര്‌ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ കുടിപ്പകയുടെ ഭാഗമാണ് വെഞ്ഞാറമൂട് നടന്ന ഇരട്ടക്കൊലപാതകമെന്ന് കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എൻ ഡി അപ്പച്ചൻ. ഇരട്ടക്കൊലപാതകത്തെ തുടര്ന്ന് കോണ്ഗ്രസ് ഓഫീസുകള് തല്ലിത്തകര്ത്ത നടപടിക്കെതിരെ ജില്ലാകോണ്ഗ്രസ് കമ്മിറ്റി കല്പ്പറ്റയിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്ണക്കടത്ത് അടക്കം നിരവധി അഴിമതികളില്‌പ്പെട്ട സര്ക്കാര് അതില് നിന്നും മുഖം രക്ഷിക്കാൻ വേണ്ടിയാണ് കോണ്ഗ്രസുകാരെ പ്രതികളാണെന്ന് വരുത്തിതീര്ക്കാന് ശ്രമിച്ചത്. സംഭവം നടക്കുന്ന ദിവസം രാത്രി രണ്ട് മണിക്ക് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി ഇടപെടൽ നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഷ്ട്രീയകൊലപാതകമാണെന്ന് പൊലീസ് മാറ്റി പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല തവണ സസ്‌പെന്ഷനിലായി പുറത്തുപോയ റൂറൽ എസ് പി ഇപ്പോൾ സി പി എമ്മിന് വേണ്ടി വിടുപണി ചെയ്യുകയാണ്. കോണ്ഗ്രസിന് ഈ കൊലപാതകത്തില് ഒരു പങ്കുമില്ല. സംസ്ഥാനത്തുടനീളം 150-ഓളം കോണ്ഗ്രസ് ഓഫീസുകളാണ് സി പി എം-ഡി വൈ എഫ് ഐക്കാര് സംഭവത്തിന് പിന്നാലെ അടിച്ചുതകര്ത്തത്. അക്രമികൾ അഴിഞ്ഞാടുമ്പോൾ പൊലീസ് കൈയ്യും കെട്ടി നോക്കിനില്ക്കുകയാണ്. നിയമം സംരക്ഷിക്കേണ്ട പൊലീസ് സി പി എമ്മുകാര് പറയുന്നിടത്ത് കാര്യങ്ങൾ നടത്തുന്ന രീതിയിലേക്ക് അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ മുഴുവൻ കേസുകളിലും ആരെ പ്രതിയാക്കണമെന്നും, എങ്ങനെ എഫ് ഐ ആർ ഇടണമെന്നും തീരുമാനിക്കുന്നത് അഭ്യന്തരവകുപ്പമല്ല, മറിച്ച് പൊലീസ് അസോസിയേഷനാണെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആയുധം കൈയ്യിലെടുത്തും, ഓഫീസുകൾ നശിപ്പിച്ചും തക്കതായ മറുപടി കൊടുക്കണമെന്നാണ് ആഹ്വാനം ചെയ്തത്. അതുകൊണ്ട് തന്നെ നിയമസഹായം ഉറപ്പുവരുത്തേണ്ട പൊലീസില് ജനങ്ങള്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കോണ്ഗ്രസ് ഒരുകാലത്തും അക്രമത്തെയും, കൊലപാതകങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. രാജ്യത്തെ ജനങ്ങള്ക്ക് ജനാധിപത്യ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് എല്ലാവരെയും ഒരുപോലെ ജീവിക്കാനുള്ള അവകാശം രൂപപ്പെടുത്തിയെടുത്ത ചരിത്രമാണ് കോണ്ഗ്രസിന്റെതെന്നും അദ്ദേഹം വ്യക്തമാക്കി. സി പി എമ്മുകാര് ഓഫീസുകള് അടിച്ചുതകര്ത്തപ്പോൾ അതിന്റെ ഇരട്ടി തകര്ക്കാനുള്ള രാഷ്ട്രീയശക്തി കോണ്ഗ്രസ് പ്രസ്ഥാനത്തിനുണ്ട്. പക്ഷേ അത് ജനാധിപത്യരീതിയല്ലെന്നുള്ളത് കൊണ്ടാണ് സമാധാനത്തോടെ വിഷയത്തെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ . എ അധ്യക്ഷനായിരുന്നു. കെ.എല് പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, കെ.വി പോക്കര്ഹാജി, , ടി.ജെ ഐസക്ക് എം.ജി ബിജു, ബിനു തോമസ്, എൻ.സി കൃഷ്ണകുമാർ, എടക്കൽ മോഹനന്, പി. ശോഭനകുമാരി, പോള്‌സൺ കൂവയ്ക്കൽ , എക്കണ്ടി മൊയ്തൂട്ടി, മോയിൻ കടവൻ തുടങ്ങിയവർ സംസാരിച്ചു. ഡി.പി രാജശേഖരൻ സ്വാഗതവും, ജി.വിജയമ്മ നന്ദിയും പറഞ്ഞു.
Leave a Reply