കോവിഡിനിടയിലും നാട് പതിയെ തിരഞ്ഞെടുപ്പിന്റെ ആഘോഷങ്ങളിലേക്ക് നീങ്ങുന്നു.
മാനന്തവാടി: കോവിഡ് വ്യാപനത്തിന് കുറവില്ലങ്കിലും ഇനി മാറി നിൽക്കാനാവില്ലന്ന മട്ടിലാണ് തിരഞ്ഞെടുപ്പ് രംഗം. കോവിഡ് പ്രതിരോധ നൊപ്പം രാഷ്ട്രീയരംഗത്തെ പ്രതിരോധത്തിനും പ്രാധാന്യം നൽകിയാണ് രാഷ്ട്രീയക്കാരുടെ പ്രവർത്തനം . മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇടത് വലത് മുന്നണികൾക്ക് ഇത് പ്രതിരോധത്തിന്റെ തിരഞ്ഞെടുപ്പാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും എന്നതുപോലെ തുടർച്ചയായി രണ്ട് തവണ ദേശീയ തലത്തിൽ അധികാരത്തിൽ എത്തിയ മുന്നണി എന്ന നിലയ്ക്ക് എൻ.ഡി.എ ക്കും ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകളിൽ ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പലയിടത്തും ത്രികോണ മത്സരവും ചിലയിടങ്ങളിൽ എൻ.ഡി.എ സ്ഥാനാർഥികളുമായി നേരിട്ടുള്ള മത്സരവും നടക്കുന്നുണ്ട്.
രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ തമ്മിൽ കൊമ്പുകോർക്കുമ്പോഴും സ്വതന്ത്ര സ്ഥാനാർഥികൾ ആണ് പ്രചരണ രംഗത്ത് മുൻപിൽ ഉള്ളത്. ഗ്രാമങ്ങളിൽ പലയിടത്തും പാർട്ടി ചിഹ്നങ്ങളെക്കാൾ കൂടുതൽ കാണുന്നത് സ്വതന്ത്ര ചിഹ്നങ്ങളാണ്. വയനാട്ടിൽ കാർഷിക പ്രശ്നങ്ങൾ , വയനാട് മെഡിക്കൽ കോളേജ് , റെയിൽവേ , എന്നിവയെല്ലാം ഇത്തവണയും പതിവുപോലെ തെരഞ്ഞെടുപ്പ് വിഷയങ്ങൾ ആയി ചർച്ച ചെയ്യുന്നുണ്ട്. എങ്കിലും പ്രാദേശിക വികസനം തന്നെയാണ് പ്രചരണത്തിൽ സ്ഥാനാർത്ഥികൾ കൂടുതലായി ഉന്നയിക്കുന്നത് . ചെറിയ നടപ്പാതകളുടെ വിഷയം പോലും ജയപരാജയങ്ങളെ നിർണയിക്കും. രാഷ്ട്രീയത്തിന് അപ്പുറം തങ്ങളുടെ സ്വന്തക്കാരൻ , സുഹൃത്ത്, നാട്ടുകാരൻ എന്നീ നിലകളിൽ എല്ലാമുള്ള പരിചയപ്പെടുത്തലുകളാണ് പലയിടത്തും നടക്കുന്നത് . ഗൃഹ സന്ദർശനത്തിന് ഒപ്പം സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണത്തിനും സ്ഥാനാർത്ഥികൾ ഊന്നൽ നൽകുന്നു എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റ പ്രധാന്യം.
നഗരങ്ങളും ഗ്രാമങ്ങളും തിരഞ്ഞെടുപ്പ് ചൂടിൽ ആയതോടെ തെരഞ്ഞെടുപ്പിന്റെ ആഘോഷങ്ങളും തുടങ്ങിക്കഴിഞ്ഞു. ബാനറുകളും ഫ്ളക്സുകളും എന്നിവയ്ക്കൊപ്പം കൊടിതോരണങ്ങളും ഗ്രാമങ്ങളെ വർണാഭമാക്കിയിട്ടുണ്ട്
Leave a Reply