വരൂ ചീങ്ങേരിമല മാടിവിളിക്കുന്നു
വി.ജി.കൃഷ്ണപ്രിയ
കോടമഞ്ഞ് പുതച്ചു നിൽക്കുന്ന ചീങ്ങേരി മല സന്ദർശകരുടെ പ്രിയ ഇടങ്ങളിൽ ഒന്നാവുന്നു. ഇന്ന് ആ കാഴ്ച കാണുവാൻ സഞ്ചാരികളുടെ പ്രവാഹമാണ്.
മലമുകളിൽ കാത്തിരിക്കുന്ന കണ്ണെത്താ ദൂരത്തെ മനോഹര കാഴ്‌ചകളും സാഹസികതയും ദൃശ്യഭംഗിയും ഇഴ ചേർന്ന ചീങ്ങേരിമല അഡ്വഞ്ചർ ടൂറിസം ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു.
ട്രക്കിങ് സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് ചീങ്ങേരിമലയിൽ കാത്തിരിക്കുന്നത് .
ക്രിസ്തുമസ് ദിനത്തിലാണ് കൂടുതൽ സഞ്ചാരികൾ ചീങ്ങേരിമലയിൽ ട്രക്കിങ് നടത്തിയത്.
ടൂറിസം വകുപ്പ് 1.04 കോടി വിനിയോഗിച്ച് മലയുടെ താഴ്‌വാരത്ത് സഞ്ചാരികൾക്കായി സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ്കൗണ്ടർ, ക്ലോക്ക്റൂം, സെക്യൂറിറ്റി ക്യാബിൻ, ടോയ്‌ലറ്റ്, പാൻട്രി ബ്ലോക്ക്, എൻട്രി പവലിയൻ, ഡൈനിങ് ഹാൾ, മൾട്ടി പർപ്പസ് ബ്ലോക്ക് എന്നിവയാണ് അഡ്വഞ്ചർ ടൂറിസം പദ്ധതിക്കായി നിർമിച്ചിട്ടുള്ളത്. ജില്ലയിൽ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളുണ്ടെങ്കിലും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ കുറവാണ്. ചീങ്ങേരിമല പൂർണമായും സാഹസീക ടൂറിസം കേന്ദ്രമാണ്. ഇതുവരെ ദൂരെനിന്നുമാത്രം നോക്കി കണ്ടിരുന്ന ചീങ്ങേരിമലയുടെ ഭംഗി തൊട്ടടുത്തുനിന്ന് സഞ്ചാരികൾക്ക് ആസ്വദിക്കാനാവും. ബെയ്‌സ് ക്യാമ്പിലെത്തുന്ന സഞ്ചാരികൾക്ക് വിശ്രമിച്ചതിന് ശേഷം ട്രക്കിങ്ങിന് പോകുവാനുള്ള സൗകര്യമിവിടെയുണ്ട്. രണ്ട് കിലോമീറ്ററോളം നടന്നാൽ മലമുകളിൽ എത്താം. ഗൈഡുകൾക്കൊപ്പം ഗ്രൂപ്പുകളായിട്ടാണ് സഞ്ചാരികളെ മലയിലേക്ക് കൊണ്ടുപോവുക. കണ്ണെത്താ ദൂരത്തോളം മനോഹര കാഴ്‌ചയൊരുക്കുന്ന ചീങ്ങേരിമല സഞ്ചാരികൾക്ക് ബാലി കേറാമലയായിരുന്നു. ഇതാണിപ്പോൾ സഞ്ചാരികളെ മാടിവിളിക്കുന്നത്. കൊളഗപ്പാറയുടെയും കാരാപ്പുഴ റിസർവോയറിന്റെയും മനോഹരമായ ദൂരകാഴ്‌ച, അമ്പലവയൽ, ബത്തേരി, എടക്കൽ, അമ്പുകുത്തിമല തുടങ്ങിയ സ്ഥലങ്ങളുടെ മനോഹാരിത മലമുകളിൽനിന്നും ആസ്വദിക്കാനാവും. 80 രൂപയാണ് ട്രക്കിങിന് ഈടാക്കുന്നത്.സാഹസിക സഞ്ചാരികൾക്ക് ഒരു വ്യത്യസ്ത അനുഭവമാണ് ചീങ്ങേരിമല.





Leave a Reply