പഴശ്ശിരാജയുടെ കോളനി വിരുദ്ധ നിലപാടുകൾ ഇന്നും പ്രസക്തം: പ്രൊഫസർ എം ആർ രാഘവവാരിയർ
മാനന്തവാടി: കോളനിവിരുദ്ധസമരങ്ങളിൽ പഴശ്ശിരാജയുടെ നിലപാടുകൾ ഇപ്പോഴും പ്രസക്തമാണെന്നും കൊളോണിയൽ ദാസ്യവൃത്തിയിൽനിന്ന് ജനതയെ മോചിപ്പിക്കാൻ പഴശ്ശിരാജ കാട്ടിത്തന്ന വഴികളാണ് പിന്തുടരേണ്ടത് എന്നും പ്രശസ്ത ചരിത്രകാരനായ പ്രൊഫസർ എം ആർ രാഘവവാര്യർ പറഞ്ഞു. വസ്തുനിഷ്ഠമായ ഒരു ഭൂതകാലം നമുക്ക് പഠിക്കാൻ പാകത്തിൽ നിലനിൽക്കുന്നില്ല. അന്വേഷണങ്ങളും വ്യാഖ്യാനങ്ങളും അപഗ്രഥനങ്ങളും നടത്തി ചരിത്രത്തിൽ സർഗ്ഗാത്മകമായി ഇടപെടുക എന്നതാണ് ചരിത്രവിദ്യാർത്ഥികളുടെയും ഗവേഷകരുടെയും ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ചരിത്രസെമിനാറും സംവാദസദസ്സും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി മുനിസിപ്പാലിറ്റിയുടെ പഴശ്ശി അനുസ്മരണ പക്ഷാചരണ ത്തോടനുബന്ധിച്ച് നടത്തിയതാണ് ചരിത്ര സെമിനാറും സംവാദവും. പ്രശസ്ത ചരിത്രകാരനും കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളറുമായ ഡോ പി ജെ വിൻസെൻറ് മുഖ്യപ്രഭാഷണം നടത്തി. ചരിത്രത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നില്ലെങ്കിൽ ചരിത്രം ആവർത്തിക്കപ്പെടുമെന്നും പ്രാദേശിക ചരിത്രരചനകൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് പുതിയൊരു ചരിത്രനിർമ്മാണം സാധ്യമാകണമെന്നും ഡോ പി.ജെ. വിൻസെൻ്റ് പറഞ്ഞു. മാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലറും ചരിത്രാധ്യാപികയുമായ സ്മിത ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ വി.യു ജോയി, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ പി. ടി സുഗതൻ, ഷാജൻ ജോസ്, കോളേജ് പ്രിൻസിപ്പൽ ഡോ മരിയ മാർട്ടിൻ ജോസഫ്, ഐ ക്യു എ സി കോഡിനേറ്റർ ഡോ രമ്യ കൃഷ്ണൻ, ജേണർലിസം അധ്യാപകൻ ഡോ. ഷാജു പി.പി, വിദ്യാർത്ഥി പ്രതിനിധിയായ ആർദ്ര കെ സി എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന കൊളോക്യത്തിൽ വയനാട് ജില്ലയിലെ പത്തോളം കോളേജുകളിൽ നിന്നുള്ള വിദ്യാർഥിപ്രതിനിധികൾ പങ്കെടുത്തു. ഷാജൻ ജോസ് മോഡറേറ്ററായിരുന്നു.
Leave a Reply