വെള്ളമുണ്ട എ.യു.പി സ്കൂൾ അധ്യാപക നിയമനവും സർക്കാർ സ്കൂളിൽ നിന്ന് ടി.സി കൊടുത്ത് വിട്ട സംഭവവും വൻ വിവാദത്തിലേക്ക്
വെള്ളമുണ്ട: വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ നടന്ന അധ്യാപക നിയമനവും ഈ തസ്തിക നിലനിർത്താൻ സർക്കാർ സ്കൂളിൽ നിന്ന് വഴിവിട്ട് ടി.സി നൽകിയതും വൻ വിവാദത്തിലേക്ക്. സി.പി.എം ജില്ലാ സെക്രട്ടറി പി.ഗംഗാറിൻ്റെ മകൻ പി.ജി രഞ്ജിത്തിനാണ് വെള്ളമുണ്ട എ.യു.പി യിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നൽകിയത്. തസ്തിക നിർണയത്തിന് വേണ്ടി തൊട്ടടുത്ത ഗവ സ്ക്കൂളുകളിൽ നിന്നും ഇവിടേക്ക് വിദ്യാർത്ഥികൾക്ക് ടി.സി നൽകിയതാണ് വിവാദത്തിലെത്തിയിരിക്കുന്നത്. പാർട്ടി ജില്ലാ സെക്രട്ടറി ഇക്കാര്യത്തിൽ അധികാര ദുർവിനയോഗം നടത്തിയെന്നാണ് ആക്ഷേപം. പ്രതി പക്ഷ പാർട്ടികളും സംഘടനകളും ഈ സംഭവത്തിനെതിരെ വൻ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തിരിമറി നടത്താന്‍ വകുപ്പ് തലത്തില്‍ വഴിവിട്ട നീക്കങ്ങള്‍ നടന്നതായി തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നും ആറാം പ്രവര്‍ത്തി ദിവസം വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ ക്രമവിരുദ്ധമായി വെള്ളമുണ്ട എയുപി സ്‌കൂളിലേയ്ക്ക് ടി.സികള്‍ വാങ്ങിയതിന്റെ തെളിവുകളാണ് വന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകളും ഗുരുതരമായ ക്രമക്കേട് അടിവരയിടുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്റെ മകന്‍ പി.ജി രഞ്ജിത്ത് ഉള്‍പ്പെടെയുള്ളവരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഗമമാക്കാനാണ് ഇത്തരത്തില്‍ ക്രമവിരുദ്ധമായി വെള്ളമുണ്ട എ യു പിയിലേയ്ക്ക് ടി.സികള്‍ വാങ്ങിയതെന്ന ആക്ഷേപം.
പുതിയതായി നടത്തിയ അധ്യാപക നിയമനം ഉറപ്പിക്കാനാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തിരിമറി നടത്തിയതെന്നാണ് ആക്ഷേപം. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ടി.സി നല്‍കേണ്ടി വന്നതെന്ന് തരുവണ ഗവ യു.പി സ്‌കൂളിലെ പ്രധാനഅധ്യാപകന്‍ വെളിപ്പെടുത്തി. വലിയ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്‍കിയാണ് വീട്ടില്‍ നിന്നും ദൂരെയുള്ള വെള്ളമുണ്ട എ യു പി സ്‌കൂളിലേയ്ക്ക് ടി.സി വാങ്ങാന്‍ സ്വാധീനം ചെലുത്തിയതെന്ന് ഒരു രക്ഷിതാവും പ്രതികരിച്ചിട്ടുണ്ട്.
സി പി എം ജില്ലാ സെക്രട്ടറിയുടെ മകന്‍ രഞ്ജിത്ത് പഠിപ്പിക്കുന്ന ആറാം ക്ലാസിലേയ്ക്ക് മാത്രം ആറാം പ്രവര്‍ത്തി ദിവസം മുന്ന് വിദ്യാര്‍ത്ഥികളാണ് ടി.സി വാങ്ങി എത്തിയിരിക്കുന്നത്. ഇത് ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന് മാനേജ്‌മെന്റ് സ്ഥാപനത്തിലേയ്ക്ക് വിദ്യാര്‍ത്ഥികളെ ചട്ടങ്ങള്‍ മറികടന്ന് മാറ്റി ചേര്‍ക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. തരുവണ സ്‌കൂളിന് പുറമെ വഞ്ഞോട് സ്‌കൂളില്‍ നിന്നും കുട്ടികളെ വെള്ളമുണ്ടയിലേക്കെത്തിച്ചിട്ടുണ്ട്. മാനേജ്‌മെന്റും , വിദ്യാഭ്യാസ വകുപ്പും ഉന്നതതല ബാഹ്യ സ്വാധീനങ്ങളുടെ പുറത്ത് ഈ ക്രമക്കേട്ടില്‍ ഒരുപോലെ പങ്കാളികളായിട്ടുണ്ടെന്നാണ് തെളിവുകളുടെ അടിസ്ഥാത്തില്‍ ആരോപണം ഉയരുന്നത്.
വിദ്യാര്‍ത്ഥികളുടെ എണ്ണമെടുക്കുന്ന ആറാം പ്രവര്‍ത്തിദിനം മാത്രം തരുവണ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് നാല് കുട്ടികള്‍ക്കാണ് രഞ്ജിത് പഠിപ്പിക്കുന്ന വെളളമുണ്ട എയുപി സ്‌കൂളിലേക്ക് ടിസി നല്‍കിയത്. ഇതില്‍ മൂന്ന് പേരും ആറാം ക്ലാസ്സുകാരാണ് . രഞ്ജിത് പഠിപ്പിക്കുന്നതും ആറാം ക്‌ളാസില്‍ തന്നെയാണ് ആരോപണങ്ങള്‍ക്ക് ശരിയെന്ന് തെളിയുന്നത്.
ആറാം പ്രവൃത്തി ദിനം നടപടികള്‍ പൂര്‍ത്തിയാക്കി വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണ വെബ്‌സൈറ്റില്‍ വിവരങ്ങളെല്ലാം രേഖപ്പെടുത്തി കഴിഞ്ഞ ശേഷമാണ് ചില രക്ഷിതാക്കള്‍ ടിസിക്കെത്തിയിട്ടുള്ളത് . വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സമ്പൂര്‍ണ്ണ വെബസൈറ്റ് റീസെറ്റ് ചെയ്ത് രാത്രി എട്ട് മണിയോടെയാണ് ഇവര്‍ക്ക് ടിസി നല്‍കിയതെന്ന് തരുവണ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പറയുന്നു .
എന്നാല്‍ വെബ് സൈറ്റ് റീസെറ്റ് ചെയ്ത് ടിസി നല്‍കാന്‍ അനുമതി നല്‍കിയെന്ന കാര്യം എഇഒ നിഷേധിച്ചു.. ആറാം പ്രവര്‍ത്തി ദിനം ആര്‍ക്ക് ടി സി നല്‍കിയാലും അത് തെറ്റാണ്. പി.ഗഗാറിനുമായി തനിക്ക് വ്യക്തി ബന്ധം ഉണ്ട്. എന്നാല്‍ രഞ്ജിതിന്റെ നിയമനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് എഇഒ മാധ്യമങ്ങളോട് പറയുന്നത് .
അതേസമയം നിലവില്‍ ഒരു ഒഴിവുണ്ടെന്നും,എന്നാല്‍ ഇത് ആര്‍ക്ക് കൊടുക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ,രഞ്ജിതിന്റെ നിയമനം താല്‍കാലിക നിയമനം മാത്രമെന്നുമാണ് വെള്ളമുണ്ട സ്‌കൂള്‍ മാനേജര്‍ മുരളിധരന്‍ പ്രതികരിച്ചത് .വിഷയത്തില്‍ ആരോപണം ഉന്നയിക്കുന്നവര്‍ ഉന്നയിക്കട്ടെ എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിനും ചില മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ കോൺഗ്രസ്, ബി.ജെ.പി, മുസ്ലീം ലീഗ് തുടങ്ങിയ രാഷ്ട്രീയ കക്ഷികൾ ശക്തമായി ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Leave a Reply