ഭൂസമരം രണ്ട് മാസം പിന്നിട്ടു:കൂട്ടിന് ദുരിതങ്ങൾ മാത്രം
പുൽപള്ളി: ആദിവാസി കുടുംബങ്ങൾ ഭൂമിക്കായുള്ള സമരം രണ്ട് മാസം പിന്നിട്ടു. മഴയും കാറ്റും വന്യമൃഗശല്യവും പ്രതിരോധിച്ചണ് നൂറ് കണക്കിന് ആദിവാസികൾ മരിയനാട് സമരം നടത്തുന്നത്
ഇരുളം മരിയനാട് വനഭൂമിയിലാണ് രണ്ട് മാസത്തോളമായി ആദിവാസി കുടുംബങ്ങൾ സമരരംഗത്തുള്ളത്.
മഴക്കാലം തുടങ്ങിയതോടെ കാട്ടാനശല്യവും ഇവിടെ രൂക്ഷമാണ്. നിരവധി കുടിലുകൾ ആന തകർത്തു. ഇതിന് പുറമേ അട്ട ശല്യവും ദുരിതം വിതക്കുന്നു. കാപ്പിത്തോട്ടത്തിന് നടുവിലാണ് ഇത്രയും കുടുംബങ്ങൾ താമസിക്കുന്നത്.
തൊട്ടടുത്തടുത്തായാണ് ഓരോ കുടിലും നിർമിച്ചിരിക്കുന്നത്. ആനകളും മറ്റും വരുമ്പോൾ ബഹളമുണ്ടാക്കിയാണ് രക്ഷപ്പെടുന്നത്. ഗോത്രമഹാസഭയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. പിന്നീട് പ്രദേശവാസികളായ ആദിവാസികളും സമരഭൂമിയിൽ കുടിൽകെട്ടി സമരമാരംഭിച്ചു. താൽക്കാലികമായുണ്ടാക്കിയ കുടിലുകളിലാണ് ഈ കുടുംബങ്ങൾ അന്തിയുറങ്ങുന്നത്. ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലമായതിനാൽ കൂലിപ്പണിക്കും മറ്റും പോകാനും ഇവർക്ക് കഴിയാതായി. പല കുടുംബങ്ങളും പട്ടിണിയിലാണ്. ഭൂമി ലഭിക്കും വരെ സമരരംഗത്ത് ഉറച്ചു നിൽക്കാനാണ് ഇവരുടെ തീരുമാനം.
Leave a Reply