പദ്ധതി വിനിയോഗം : ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മികച്ച നേട്ടം സംസ്ഥാനതലത്തില്‍ ജില്ല രണ്ടാമത്
കൽപ്പറ്റ : തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2021-22 പദ്ധതി വിനിയോഗത്തില്‍ 93.32 ശതമാനം തുക ചെലവഴിച്ച് വയനാട് ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പൊതു വിഭാഗത്തില്‍ 97.31 ശതമാനവും പട്ടികജാതി ഉപപദ്ധതിയില്‍ 95.08 ശതമാനം ചെലവഴിച്ച് സംസ്ഥാനത്ത് ഒന്നാമതും, പട്ടികവര്‍ഗ്ഗ ഉപ പദ്ധതിയില്‍ 95.31 ശതമാനം ചെലവഴിച്ച് സംസ്ഥാനത്ത് നാലാമതുമാണ് ജില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന തലത്തിലുള്ള വിനിയോഗം 85.98 ശതമാനമാണ്. 100.51 ശതമാനം തുക വിനിയോഗിച്ച് ജില്ലാ പഞ്ചായത്തുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് വയനാട് ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നികുതി പിരിവില്‍ ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി. ജില്ലാ ആസുത്രണ ഭവന്‍ എ പി ജെ ഹാളില്‍ നടന്ന ആസുത്രണ സമിതി യോഗം പദ്ധതി വിനിയോഗം വിലയിരുത്തി. ജില്ല അഭിനന്ദനാര്‍ഹമായ നേട്ടമാണ് കൈവരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍പേഴ്‌സണുമായ സംഷാദ് മരക്കാര്‍ പറഞ്ഞു. മെയിന്റനന്‍സ് ഫണ്ട് വിഭാഗത്തില്‍ 79 ശതമാനം തുക ചെലവഴിച്ച് ജില്ല സംസ്ഥാനത്ത് ഒന്നാമതാണ്. നോണ്‍ റോഡ് വിഭാഗത്തില്‍ 70 ശതമാനവും റോഡ് വിഭാഗത്തില്‍ 85 ശതമാനവും തുക ചെലവഴിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ഫണ്ട് വിനിയോഗത്തില്‍ കോട്ടത്തറ(105.63%) പഞ്ചായത്താണ് ഒന്നാമത്. നൂല്‍പ്പുഴ (103.63%), വെള്ളമുണ്ട(101.83%) ഗ്രാമ പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബ്ലോക്ക് പഞ്ചായത്തുകളില്‍ 99.36 % ഫണ്ട് വിനിയോഗിച്ച് മാനന്തവാടി ഒന്നാമതും, കല്‍പ്പറ്റ(92.03%), സുല്‍ത്താന്‍ ബത്തേരി (87.19 %)ബ്ലോക്ക് പഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നഗരസഭയില്‍ കല്‍പ്പറ്റ(98.88%), സുല്‍ത്താന്‍ ബത്തേരി (74.20%), മാനന്തവാടി (71.08 %) എന്നിങ്ങനെയാണ് ഫണ്ട് വിനിയോഗം. കല്‍പ്പറ്റ നഗരസഭ സംസ്ഥാനത്ത് പതിനാലാം സ്ഥാനത്തും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് അമ്പതാം സ്ഥാനത്തും കോട്ടത്തറ ഗ്രാമ പഞ്ചായത്ത് തൊണ്ണൂറ്റി രണ്ടാം സ്ഥാനത്തുമാണ്.
Leave a Reply