റിസോർട്ട് മാഫിയക്ക് വഴങ്ങി കർഷകനെ കള്ള കേസിൽ കുടുക്കി ജയിലിലടച്ചതായി ആരോപണം.
തൊണ്ടർനാട്ടിൽ റിസോർട്ട്, ഭൂമാഫിയ, പോലീസ്, സി.പി.എം. കൂട്ടുകെട്ടിൽ കർഷകനെ കള്ള കേസിൽ കുടുക്കി ജയിലിലടച്ചതായി പരാതി. കോറോത്ത് ഷിനോജ് ജോർജ് വടക്കെ ഓരത്ത് എന്ന കർഷകൻ 40 വർഷത്തോളം കൈവശം വച്ചിരിക്കുന്ന റോഡ് കോഴിക്കോട് സ്വദേശി രഞ്ജിത്ത് എന്ന ഭൂമാഫിയക്കാരന് വേണ്ടി സി.പി.എം. പ്രാദേശിക നേതൃത്വത്തിൻ്റെ സമ്മർദ്ദത്തിൽ പോലീസ് സഹായത്താൽ ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇത് ചോദ്യം ചെയ്ത ഷിനോജിനേയും 6 വയസുള്ള മകളെയും പ്രായമായ അമ്മയെയും രഞ്ജിത്ത് തന്റെ കാർ ഇടിച്ച് കൊലപ്പെടുത്താൻ മനപ്പൂർവം ശ്രമിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് മൂവരും രക്ഷപെട്ടത്. എന്നാൽ രഞ്‌ജിത്തിനെ കൊലപ്പെടുത്താൻ ഷിനോജ് മനപ്പൂർവ്വം ശ്രമിച്ചു എന്ന കള്ളക്കേസ് എടുത്ത് ഷിനോജിനെ ജയിലിലാക്കുകയാണ് പോലീസ് ചെയ്തത്. ഇത് സമാധാനപരമായ രീതിയിൽ കൃഷി ചെയ്ത് ജീവിക്കുന്ന കർഷകരുടെ മേൽ ഭൂമാഫിയയുടെ കൈ കടത്തലാണ് ഇത് ഒരു തരത്തിലും അനുവദിച്ചു കൊടുക്കാൻ കഴിയില്ലന്ന് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ. പറഞ്ഞു. . കേസുമായി ബന്ധപ്പെട്ട് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുറ്റക്കാരായ പോലീസ്,സി.പി.എം, രഞ്ജിത്ത് എന്നിവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ, മണ്ഡലം പ്രസിഡണ്ട് എസ്.എം. പ്രമോദ് മാസ്റ്റർ, പടയൻ അബ്ദുള്ള, വാർഡ് മെമ്പർമാരായ എ.കെ. മൈമൂന , ഏലിയാമ്മ എന്നിവർ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് നടത്തിയ ശേഷമാണ് രഞ്ജിത്തിനെതിരെ കേസ് എടുക്കാൻ പോലീസ് തയ്യാറായതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. .
Leave a Reply