ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചണ്‍: ആദ്യ നൃത്തസംവിധാനത്തില്‍തന്നെ ചലച്ചിത്രരംഗത്ത് താരമായി വയനാടിന്റെ സ്വന്തം സാബു
മാനന്തവാടി: പ്രേക്ഷകർക്കിടയിൽ ചര്‍ച്ചാവിഷയമായ ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചണ്‍ എന്ന മലയാള സിനിമയില്‍ ഏവരേയും ഒരുപോലെ ആകര്‍ഷിച്ച സംഘനൃത്തത്തിന് ചുവട് നല്‍കിയ കൊറിയോഗ്രാഫര്‍ സാബു ജോര്‍ജ്ജിനിത് ചലച്ചിത്രരംഗത്തേക്കുള്ള ശക്തമായ ചുവട് വെപ്പ്.ചടുലവേഗത്തില്‍ മാരിവില്ല് വിടരുന്നതു പോലുള്ള കിടിലന്‍ ഡാന്‍സിന് പിന്നില്‍ സാബു ജോര്‍ജ് ആണെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് വയനാട്ടുകാര്‍. സഹോദരന്‍ ജോബിന്‍ ജോര്‍ജ്ജിനൊപ്പം കോഴിക്കോട് ജെ.എസ്. ഡാന്‍സ് കമ്പനി എന്ന പേരില്‍ പരിശീലനസ്ഥാപനം നടത്തുന്ന സാബുജോര്‍ജിന്റെ ശിഷ്യരാണ് അതിശയിപ്പിക്കും മികവോടെ ബിഗ് സ്ക്രീനിൽ നിറഞ്ഞാടിയത്. വെറും രണ്ടുദിവസം കൊണ്ടാണ് സംഘാംഗങ്ങള്‍ ചുവടുകള്‍ പഠിച്ചെടുത്ത് കടുകിട തെറ്റാതെ അവതരിപ്പിച്ചതെന്ന് സാബു ജോര്‍ജ് പറഞ്ഞു.
വര്‍ഷങ്ങളായി സ്‌കൂള്‍ കോളേജ് കലോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും പരിശീലക വേഷത്തില്‍ സജീവമാണ് സാബുവും സഹോദരന്‍ ജോബിനും. സംഘനൃത്തത്തിലാണ് ഇവരുടെ സ്‌പെഷലൈസേഷന്‍. വിവിധ ജില്ലകളിലെ നിരവധി ടീമുകളെ വിജയകിരീടം ചൂടിച്ചിട്ടുണ്ടെങ്കിലും സിനിമയ്ക്കു വേണ്ടി നൃത്തമൊരുക്കുന്നത് ആദ്യമായാണ് . അതിനു വഴിയൊരുക്കിയതും കലോത്സവവേദി തന്നെ. കാസര്‍ഗോഡ് നടന്ന സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയതു സാബു കൊറിയോഗ്രാഫി നിര്‍വഹിച്ച ഡാന്‍സായിരുന്നു. മഹാഭാരതം വിഷയമാക്കിയുള്ള ആ നൃത്തം കണ്ടാണ് സംവിധായകനായ ജിയോബേബി സാബുവിനെ ബന്ധപ്പെടുന്നത്. ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് നേരിട്ടുവിളിക്കുകയായിരുന്നുവെന്നും, അതേ നൃത്തം സിനിമയില്‍ ചിത്രീകരിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടതെന്നും എന്നാല്‍ പിന്നീട് ഇതു മാറ്റി പുതിയ പാട്ട് ഉപയോഗിക്കാമെന്നു തീരുമാനിച്ചതായും സാബു പറഞ്ഞു.
Leave a Reply