വീട്ടിൽ പ്രസവിച്ച നേപ്പാൾ സ്വദേശിനിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
വയനാട്: വീട്ടിൽ പ്രസവിച്ച നേപ്പാൾ സ്വദേശിനിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. നേപ്പാൾ സ്വദേശിയും വയനാട് സുൽത്താൻ ബത്തേരി കോളിയാടി ആനക്കായിലിൽ താമസവുമായ ദേവയുടെ ഭാര്യ ബിസ്മിതി (22) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. ബിസ്‌മിതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം ആശാ പ്രവർത്തകയെ അറിയിച്ചു. തുടർന്ന് ആശാ പ്രവർത്തകയാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ തന്നെ പൈലറ്റ് എൽദോ കെ.ജി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഖിൽ ബേബി എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് തന്നെ ഇതിനിടയിൽ ബിസ്മിത കുഞ്ഞിന് ജന്മം നൽകി. സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഖിൽ ബേബി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകി. ഉടൻ തന്നെ ആംബുലൻസ് പൈലറ്റ് എൽദോ അമ്മയെയും കുഞ്ഞിനേയും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. ദേവ ബിസ്മിതി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്. കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഖിൽ ബേബി ഇത്തരത്തിൽ വൈദ്യ സഹായം ഒരുക്കുന്ന നാലാമത്തെ സംഭവം ആണ് ഇത്.
Leave a Reply