വയനാട് ഉണർന്നു : ഇനി ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയുടെ നാളുകൾ
അനേക് കൃഷ്ണൻ
കൽപ്പറ്റ:
വയനാട്ടിലെ ടൂറിസം മേഖല തിരിച്ചുവരവിൻ്റെ പാതയിൽ. രണ്ട് വെള്ളപ്പൊക്കം നല്‍കിയ തിരിച്ചടികളില്‍ നിന്നും പതിയെ കരകയറി വന്ന ജില്ലയിലെ വിനോദസഞ്ചാര മേഖലയെ കൊറോണ എന്ന മഹാമാരി പാടെ തകർത്തിരുന്നു. നഷ്ടത്തിൻ്റെ കണക്ക് മാത്രം പറയുവാനുണ്ടായിരുന്ന ടൂറിസം മേഖല ഇതിൽ നിന്നും മുക്തി നേടിയാണ് പതിയെ ഉണർവിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ എടക്കൽ ഗുഹ, കർലാട് തടാകം, ബാണാസുര സാഗർ, കുറുവാ ദ്വീപ് ബാംബു റാഫ്റ്റിങ്, പൂക്കോട് തടാകം, കാന്തമ്പാറ, പഴശ്ശി പാർക്ക്, മാവിലാംത്തോട്, ഹെറിറ്റേജ് മ്യൂസിയം, സൂചിപ്പാറ, മീൻമുട്ടി, മുത്തങ്ങ, കാരാപ്പുഴ, പുതുതായി തുറന്ന ചീങ്ങേരിമല അഡ്വഞ്ചർ എന്നിവടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന ട്രക്കിങ്ങ് പോയൻ്റുകൾ പലതും തുറക്കാത്തതിൻ്റെ ക്ഷീണമെന്നും ടൂറിസം മേഖലയെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല. ജില്ലയിൽ എത്തുന്നവർ ഭൂരിഭാഗവും കേരളത്തിനുള്ളിൽ നിന്നുള്ളവരാണ് കൂടാതെ അടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും സഞ്ചാരികൾ എത്തുന്നുണ്ട്. ഡിടിപിസിക്ക് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റ് സംവിധാനമുള്ളതിനാൽ സന്ദർശിക്കേണ്ട സ്ഥലത്തേക്ക് പെട്ടെന്നുതന്നെ സഞ്ചാരികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകും. സംസ്ഥാന സർക്കാരിൻറെ നിർദ്ദേശമനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഒരേ സമയത്ത് അനുവദിക്കപ്പെട്ടിട്ടുള്ള സഞ്ചാരികൾ മാത്രമേ പ്രവേശിപ്പിക്കൂ. സഞ്ചാരികളുടെ പേര് വിവരങ്ങൾ റെക്കോർഡ് ചെയ്തുവെക്കാനായി ക്യു ആർ കോഡ് സംവിധാനവും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 23, നവംബർ 1 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലാണ് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നത്. 2020 ഒക്ടോബർ 23 മുതൽ ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ ഡിടിപിസിക്ക് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 2.25 ലക്ഷം സഞ്ചാരികളാണ് എത്തിയത്. പൂക്കോട്, കുറുവ, എടക്കൽ ഗുഹ, കർലാട്, കാന്തൻപാറ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സഞ്ചാരികൾ എത്തിയത്. ബാണാസുര സാഗറിലേക്കും സഞ്ചാരികളുടെ ഒഴുക്കായിരുന്നു.
ഡിസംബർ 21ന് ഉദ്ഘാടനം കഴിഞ്ഞ ചീങ്ങേരിമല അഡ്വഞ്ചർ ടൂറിസത്തിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. 2020 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 755 കോടി രൂപയുടെ നഷ്ടമാണ് ജില്ലക്ക്. ഡിടിപിസിയുടെ തനത് വരുമാനത്തിൽ 3.70 കോടി രൂപയുടെ നഷ്ടവും വന്നിട്ടുണ്ട്.
ടൂറിസ്റ്റ് മേഖലക്ക് കരുത്തുപകരാൻ പൂക്കോട് തടാകത്തിൽ 9 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ശുദ്ധജലം, ശുദ്ധവായു എന്നിവയുടെ ടൂറിസം സാധ്യതകളും സഞ്ചാരികളെ ജില്ലയിലെത്തിക്കുന്നുണ്ട്. ടൂറിസത്തെ പ്രതീക്ഷിച്ച് ജീവിക്കുന്ന നിരവധി കച്ചവടക്കാർക്കും ടൂറിസം മേഖലയിലെ ഉണർവ് പ്രതീക്ഷയേകിയിട്ടുണ്ട്.





Leave a Reply