ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോര്‍ട്ടിലെ അവഗണന: കൃഷി ഉദ്യോഗസ്ഥരുടെ സംഘടന പ്രതിഷേധിച്ചു.
ശമ്പള പരിഷ്കരണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൃഷി ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും അവഗണിച്ച സംഭവത്തെ തുടര്‍ന്ന് കൃഷി ഓഫീസര്‍മാരുടെ സംഘടനയായ എ.ഒ.ഏ.ഒ.കെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥര്‍ തലസ്ഥാന നഗരത്തെ സെക്രട്ടറിയേറ്റുനുമുന്നില്‍ സമ്പള പരിഷ്കരണ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റ പ്രത്യേക പരാമര്‍ശം ഉള്‍പ്പെടുന്ന പേജുകള്‍ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു. അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
നാളിതുവരെ നിലനിന്നിരുന്ന പ്രൊഫഷണൽ തുല്യതയെ തകർത്തെറിഞ്ഞു കൃഷി ഓഫീസർമാരെ ഗ്രൂപ്പ് 4 കാറ്റഗറിയിൽ പെടുത്തി അപമാനിച്ചതിലാണ് പ്രതിഷേധം അറിയിച്ചത്. . പതിനഞ്ച് വർഷം സർവീസ് കഴിയുമ്പോൾ മറ്റു സമാന പ്രൊഫഷണൽ തസ്തികകളുമായി അടിസ്‌ഥാന ശമ്പളത്തിൽ തന്നെ 18,400 രൂപയുടെ വ്യത്യാസമാണ് കൃഷി ഓഫീസർമാർക്ക് റിപ്പോർട്ട് പ്രകാരം വരാൻ പോകുന്നത്. മാത്രമല്ല കരിയർ അഡ്വാൻസ്‌മെന്റ് പദ്ധതിയിൽ കൃഷി ഓഫീസർമാരോട് കടുത്ത അനീതിയാണ് പതിനൊന്നാമത് ശമ്പള കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്. രണ്ട് പ്രളയങ്ങൾ, കോവിഡ് കാല കാർഷിക മുന്നേറ്റം എന്നിവയിൽ സർക്കാരിനും, ജനങ്ങൾക്കും ഒപ്പം തോളോട് തോൾ ചേർന്ന് നിന്ന് പോരാടിയ പ്രൊഫഷണലുകളായ കൃഷി ഓഫീസർമാർ പൂർണ്ണമായും കമ്മീഷൻ്റെ റിപ്പോർട്ടിലും തരം താഴ്ത്തലിലും നിരാശരാണ്. പ്രൊഫെഷണൽ എൻട്രൻസ് പരീക്ഷയിൽ താഴ്ന്ന റാങ്കുകൾ വാങ്ങിയിരുന്നവർ പോലും, ശമ്പള പരിഷ്കരണ കമ്മീഷന്റെ കണ്ണിൽ ഇന്ന് കൃഷി ഓഫീസർമാരെക്കാളും മുകളിലാണ്. ഈ അപാകത സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് സംസ്‌ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. അങ്ങനെ സംഭവിക്കാത്ത പക്ഷം കടുത്ത സമര പരിപാടികളുമായി കൃഷി ഓഫീസർമാർ മുന്നോട്ട് പോകുമെന്ന് അസോസിയേഷൻ അറിയിച്ചു.
Leave a Reply