April 30, 2024

വയനാട്ടിൽ വിവിധ റോഡുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.

0
Img 20200924 Wa0322.jpg
പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ലക്ഷ്യത്തിലൂടെ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ജില്ലയിലെ  രണ്ട് റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും കൂടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍  നിര്‍വഹിച്ചു.  ഇതോടെ ജില്ലയില്‍ വ്യാഴാഴ്ച്ച 7 പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ഒ.ആര്‍. കേളു എം. എല്‍.എ  അധ്യക്ഷത വഹിച്ചു.
 പ്രളയനാന്തര പുനര്‍നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 4.5 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ തോണിച്ചാല്‍ -പള്ളിക്കല്‍ റോഡ്, 2 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പള്ളിക്കുന്ന് -അഞ്ചുകുന്ന് റോഡ് എന്നിവയുടെ പ്രവൃത്തി പൂര്‍ത്തീകരണവും പ്രളയനാന്തര പുനര്‍നിര്‍മ്മാണ ഫണ്ടും ബഡ്ജറ്റ് ഫണ്ടും സംയുക്തമായി ഉപയോഗിച്ച് 8 കോടി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തലശ്ശേരി -ബാവലി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്.  
മാനന്തവാടി -കണ്ടോത്തുവയല്‍ റോഡിനെയും, മാനന്തവാടി – കല്‍പ്പറ്റ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് തോണിച്ചാല്‍ പള്ളിക്കല്‍ റോഡ്. 3.2 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ തോണിച്ചാല്‍ മുതല്‍ പള്ളിക്കല്‍ വരെ 5.50 മീറ്റര്‍ വീതിയില്‍ ബി.എം ബി.സി ചെയ്യുകയും 8 കലുങ്കുകളും ആവശ്യമായി ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കുകയും ചെയ്താണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.  റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാര്‍ക്കിങ്ങ്, സൂചനാ ബോര്‍ഡുകള്‍, സ്റ്റഡുകള്‍ എന്നിവയും സ്ഥാപിച്ചു. 5.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  പള്ളിക്കുന്ന് -അഞ്ചുകുന്ന് റോഡിന്റെ ഉപരിതലം സിജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീകരണ പ്രവൃത്തിയിലൂടെയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. 
വയനാട് ജില്ലയെ കര്‍ണാടക സംസ്ഥാനമായും കണ്ണൂര്‍ ജില്ലയുമായും ബന്ധിപ്പിക്കുന്ന തലശ്ശേരി -ബാവലി റോഡ് പുരാതനവും വളരെ പ്രാധാന്യമേറിയതുമാണ്. റോഡിന്റെ രണ്ടാം ഗേറ്റ്  മുതല്‍ ബാവലി വരെയുള്ള 4 കിലോമീറ്റര്‍ ഭാഗമാണ് നവീകരിക്കുന്നത്. ഇതിനായി 3.35 കോടി രൂപയാണ് ചെലവിടുക.  ഇതേ റോഡിന്റെ കൈതക്കൊല്ലി മുതല്‍ രണ്ടാം ഗേറ്റ് വരെയുള്ള ഭാഗം നവീകരിക്കുന്നതിന് പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൈതക്കൊല്ലി മുതല്‍ രണ്ടാം ഗേറ്റ് വരെ റോഡിന്റെ ഉപരിതലം  ബി.എം  ബി.സി ചെയ്ത് നവീകരിക്കും.  റോഡിലെ പ്രധാന ടൗണായ കാട്ടിക്കുളത്ത് ഓവുചാല്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത, കൈവരി സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളും നടത്തും.
ചടങ്ങില്‍ റോഡുകളുടെ ശിലാഫലകം ഒ.ആര്‍ കേളു എം.എല്‍.എ അനാശ്ചാദനം ചെയ്തു.  മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ്,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍. പ്രഭാകരന്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം. ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിബു കൃഷ്ണരാജ്, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സി. ബി. നളിന്‍ കുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *