ദേവസ്വത്തിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തു
പുൽപ്പള്ളി: സീതാദേവി ലവ-കുശ ക്ഷേത്ര ഭൂമി പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിന് ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനായി ലീസിന് നൽകിയ ദേവസ്വത്തിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതു എന്ന് സീതാ ലവ-കുശ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു. നിലവിലുള്ള ബസ് സ്റ്റാൻഡിനോട് ചേർന്ന് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 73 സെന്റ് സ്ഥലം 33 വർഷത്തേക്കാണ് ലീസിന് കൊടുത്തിരുന്നത്.
കഴിഞ്ഞ മാസമാണ് ദേവസ്വവും പഞ്ചായത്തും തമ്മിൽ ലീസ് കരാറുണ്ടാക്കി ഭൂമി കൈമാറിയത്. തുടർന്ന് ദേവസ്വം ഭൂമി നിരത്തി ബസ് പാർക്കിങും ആരംഭിച്ചിരുന്നു വിശ്വാസികൾക്ക് അവകാശപ്പെട്ട ഭൂമി മറ്റിതര ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിനെതിരെ ചോദ്യം ചെയ്താണ് സീതാ ലവ-കുശ ക്ഷേത്ര സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്.
ക്ഷേത്ര ഭൂമി നഷ്ടപ്പെടുത്താൻ ഒരു കാരണവശ്ശാലും അനുവദിക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു ക്ഷേത്ര ഭൂമി കൈമാറ്റം ചെയ്‌താൻ വർഷങ്ങൾക്ക് മുമ്പേ ദേവസ്വം ശ്രമങ്ങൾ ആരംഭിച്ചിരുന്നു. 2017ൽ ദേവസ്വത്തിന്റെ 35 സെൻ്റ് സ്ഥലം പഞ്ചായത്തിന് തീറുവിലയ്ക്ക് വിൽക്കാൻ ശ്രമം നടത്തിയിരുന്നു.
ഇതിനെതിരെ ബത്തേരി മുൻസിപ്പൽ കോടതിയെ സമീപിച്ചപ്പോൾ ഭൂമി വില്പന നടത്താനുള്ള നീക്കം തടഞ്ഞു. കോടതിയിലെ വിചാരണയിൽ ക്ഷേത്ര ഭൂമി വിൽക്കില്ലെന്ന് ദേവസ്വം അധികൃതർ സത്യവാങ്മൂലം നൽകി. എന്നാൽ 2022ൽ ദേവസ്വം ഭൂമി പഞ്ചായത്തിന് ലീസ് നൽകി. ഇതിന് എതിരെ ഹൈക്കോടതിയെ സമീപിച്ചതോടെ ലീസ് നൽകിയ നടപടികൾ സ്റ്റേ ചെയ്‌തു. ഒരു വർഷത്തിന് ശേഷം ദേവസ്വം വീണ്ടും ക്ഷേത്ര ഭൂമി പഞ്ചായത്തിന് ലീസിന് നൽകി.
ദേവസ്വം ഭൂമി ക്ഷേത്ര ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നിരിക്കെ, നടപടി ക്രമങ്ങൾ പാലിക്കാതെ സ്ഥലം കൈമാറിയതിന് എതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പി ആർ സുബ്രഹ്‌മണ്യൻ, എൻ കൃഷ്‌ണക്കുറുപ്പ്, കെ.കെ. കൃഷ്ണൻകുട്ടി, വി. പി. പത്മനാഭൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply