നമ്പ്യാർകുന്നിൽ കാട്ടുകൊമ്പൻ വീട്ടുമുറ്റത്; ശ്വാസം അടക്കിപ്പിടിച്ച് വീട്ടുകാർ; ആന പിൻവാങ്ങിയത് പുലർച്ചയോടെ
നമ്പ്യാർകുന്ന്: നമ്പ്യാർക്കുന്ന് ജ്യോതികുമാറിന്റെ വീട്ടുമുറ്റത്ത് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കാട്ടുകൊമ്പൻ എത്തിയത്. എന്തോ വീഴുന്ന ശബ്ദം കേട്ടാണ് നല്ല ഉറക്കത്തിലായിരുന്ന ജ്യോതികുമാർ ഉണർന്നത്. ഉറക്കത്തിൽ നിന്നുണർന്ന ജ്യോതികുമാർ വീട്ടിലെ ലൈറ്റുകൾ ഒൺ ആക്കി ജനാലയിലൂടെ നോക്കിയപ്പോൾ കാട്ടുകൊമ്പൻ വീട്ടുമുറ്റത്തെ പ്ലാവിൽ നിന്നും ചക്ക പറിച്ച് അകത്താകുന്ന ദൃശ്യമായിരുന്നു കണ്ടത്. ഒച്ചയുണ്ടാക്കി ആനയെ തുരത്താനോ, ഒന്നുറങ്ങാനോ സാധിക്കാതെ താനും ഭാര്യയും ശ്വാസം അടക്കി പിടിച്ച് വീടിനുള്ളിൽ ഇരിക്കുകയായിരുന്നുവെന്ന് ജ്യോതികുമാർ പറഞ്ഞു.
ജനാലയുടെ തൊട്ടടുത്തായി നിലയുറപ്പിച്ച കാട്ടുകൊമ്പന്റെ ദൃശ്യങ്ങൾ ജ്യോതികുമാർ പകർത്തിയെടുത്തു. ജനാല തുറന്ന് വീട്ടിലെ ലൈറ്റുകളിട്ടപ്പോൾ കൊമ്പൻ രൂക്ഷമായൊന്നു നോക്കി. പിന്നെ ശ്വാസംവിടാനോ, ഫോൺവിളിച്ച് ആരെയെങ്കിലും അറിയിക്കാനോ ധൈര്യംവന്നില്ലെന്ന് ജ്യോതികുമാർ പറയുന്നു. ജ്യോതികുമാറും അദേഹത്തിന്റെ ഭാര്യ സുനിതയുമാണ് ഈവീട്ടിൽ താമസിക്കുന്നത്. അടുത്ത് മറ്റുവീടുകളൊന്നും ഇല്ലാത്തതിനാൽ കാട്ടാന പോകുംവരെ ഉണർന്ന് ഇരിക്കുകയായിരുന്നു ഇവർ.
പുലർച്ചെ ഉദ്ദേശം നാലരയോടെ കൊമ്പൻ പിൻവാങ്ങിയതിനു ശേഷമാണ് ശ്വാസം നേരെ വീണതെന്ന് ജ്യോതികുമാറിന്റെ ഭാര്യ സുനിത പറഞ്ഞു. പലപ്പോഴും ആനയിറങ്ങി ഈ പ്രദേശത്ത് കൃഷിനാശം വരുത്തിയിട്ടുണ്ട്.
ആനയിറങ്ങിയ കാര്യം അറിയിച്ചാൽ തന്നെ കേരളത്തിന്റെ ആനയാണോ തമിഴ്‌നാട്ടിലെ ആനയാണോ എന്ന സംശയത്തിലും തർക്കത്തിലുമാസയിരിക്കും ഇരുകൂട്ടരും. അതിനാൽ തന്നെ അവശ്യ സമയങ്ങളിൽ പോലും വനം വകുപ്പിന്റെ സേവനം ഇവർക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. കാലങ്ങളായി ഈ പ്രശ്നം യാതൊരു വ്യത്യാസവുമില്ലാതെ തുടരുകയാണ്.
Leave a Reply