ആദിവാസി പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് ഗോത്രമഹാസഭ : ജാനു ആദ്യം സംഘപരിവാർ ബന്ധം ഉപേക്ഷിക്കണമെന്ന് ഗീതാനന്ദൻ.
ആദിവാസി പുനരധിവാസ പദ്ധതി സർക്കാർ നടപ്പാക്കണമെന്ന് ഗോത്രമഹാസഭ : ജാനു ആദ്യം സംഘപരിവാർ ബന്ധം ഉപേക്ഷിക്കണമെന്ന് ഗീതാനന്ദൻ.
കൽപ്പറ്റ:
ഭൂരഹിതരായവും പലവിധ ചൂഷണങ്ങൾക്കും ഇരകളായ പട്ടികവർഗ്ഗ വിഭാഗത്തിന്റെ പുനരധിവാസത്തിന് സർക്കാർ പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്ന് ആദിവാസി ഗോത്ര മഹാസഭാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയനാട് ജില്ലയിൽ 800 ഓളം ആദിവാസി കുടുംബങ്ങൾക്ക് പ്രളയത്തെ തുടർന്ന് ഭൂമിയും വീടും ജീവനോപാധികളും നഷ്ടമായിട്ടുണ്ട്. ഭൂമി കണ്ടെത്തി, വീടിനുള്ള സഹായവും ജീവനോപാധികളും നൽകണമെന്ന് ഗോത്രമഹാസഭാ കോഡിനേറ്റർ എം. ഗീതാനന്ദൻ പറഞ്ഞു.
പ്രളയ ദുരിതബാധിതരായ ആദിവാസികളെയും മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ടവരെയും പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ സത്യാഗ്രഹം ആരംഭിക്കും.
നവംബർ 24-ന് കൽപ്പറ്റയിൽ കലക്ട്രേറ്റിന് മുമ്പിൽ സൂചനാ സത്യാഗ്രഹം നടത്തും. ദുരിതബാധിത മേഖലയിൽ നിന്നുള്ള ആദിവാസികളും സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ആദിവാസി – ദലിത് മനുഷ്യാവകാശ പ്രവർത്തകരും പങ്കെടുക്കും. നൂൽപ്പുഴയിലെ കാക്കത്തോട്, ചാടകപ്പുര, പുഴങ്കുനി, പയ്യമ്പള്ളിയിലെ ചാലിഗദ്ദ , മോട്ടോർ കൊല്ലി, ചെമ്മാട്, പനമരം പരക്കുനി, കോട്ടത്തറയിലെ പൊയിൽ തുടങ്ങി നിരവധി കോളനികളിലുള്ളവരെ ഭൂമി നൽകി പുനരധിവാസ പദ്ധതി നടപ്പാക്കേണ്ടതുണ്ടന്ന് ഇവർ പറഞ്ഞു. കബനി, നരസിപ്പുഴ, നൂൽപ്പുഴ തുടങ്ങിയ ചെറുതും വലുതുമായ പുഴ തീരങ്ങളിലുള്ളവയാണ് ഈ കോളനികളിലേറെയും.
2014–ൽ പ്രഖ്യാപിക്കപ്പെട്ട മുത്തങ്ങ പാക്കേജിൽ നൂറോളം കുടുംബങ്ങൾക്ക് മാത്രമെ ഭൂമി കിട്ടിയിട്ടുള്ളൂ. കൈ വശ രേഖ നൽകിയവർക്ക് ഭവന പദ്ധതിയോ മറ്റു പുനരധിവാസ സഹായങ്ങളോ നൽകിയിട്ടില്ല. അഞ്ഞൂറോളം കുടുംബങ്ങൾക്ക് നൽകുവാനുള്ള ഭൂമി 2014-ൽ കേന്ദ്ര സർക്കാർ കൈമാറിയ നിക്ഷിപ്ത വനഭൂമിയിൽ നിന്നും മാറ്റിയിട്ടുണ്ട്. ഈ ഭൂമിയിൽ പ്രളയബാധിതരെയും മുത്തങ്ങ ഇരകളെയും കുടിയിരുത്താൻ നടപടി സ്വീകരിക്കണം. 540 കോടി രൂപ വില കണക്കാക്കി 19000 ഏക്കർ വനഭൂമി ഭൂരഹിതരായുള്ളവർക്ക് പതിച്ചു നൽകുവാൻ വേണ്ടി മാത്രമുള്ളതാണ്.
അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കൽ നിയമം ( 1999) നടപ്പാക്കാനായി നൽകിയ ഭൂമി വകമാറ്റാൻ അനുവദിക്കില്ല. ഇത് നിയമ വിരുദ്ധവും സുപ്രീം കോടതി നിർദ്ദേശങ്ങൾക്ക് വിരുദ്ധവുമാണ്. റവന്യൂ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കാൻ സർക്കാർ തയ്യാറാകണം. യു.ഡി. എഫ്. ഭരണകാലത്ത് തീരുമാനമെടുത്ത ആദിവാസി സ്വയംഭരണ നിയമം സംസ്ഥാന സർക്കാർ നടപ്പാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഗോത്ര മഹാ സഭ കോഡിനേറ്റർ എം. ഗീതാനന്ദൻ, രമേശൻ കൊയാലിപ്പുര, കുളിയൻ ചാലിഗദ്ദ , മാധവൻ കാരമാട്, ബാലൻ കണ്ണങ്കോട്, രാജൻ ചാലിഗദ്ദ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് പഴയ ജാനുവായി സി.കെ. ജാനു തിരിച്ചു വരട്ടെയെന്ന് ഗീതാനന്ദൻ പ്രതികരിച്ചു.
Leave a Reply