ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവും ആനുകൂല്യങ്ങളും നിഷേധിക്കുന്നു.: വില്ലേജ് ഓഫിസിന് മുമ്പിൽ പട്ടികവർഗ്ഗ കുടംബങ്ങളുടെ പട്ടിണി സമരം
മാനന്തവാടി: കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞ് വീടുകള്‍ ഭാഗീകമായി തകര്‍ന്നതിനെ തുടർന്ന് ആദിവാസി ഇപ്പോഴും ദുരിതാശ്വാസ ക്യമ്പില്‍ കഴിയുന്ന നാല് കുടുംബങ്ങൾക്കും ഭക്ഷണവും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് പട്ടിക വർഗ്ഗ പണിയ വിഭാഗത്തിലെ നാല് കുടുംബങ്ങൾ പേര്യ വില്ലേജ് ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തുന്നത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പേര്യ അയിനിക്കല്‍ കൈപ്പഞ്ചേരി പണിയ കോളനി നിവാസികളാണ് ദുരിതം പേറുന്നത്. കോളനിയിലെ 12 വീടുകളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും, ആറ് വീടുകള്‍ ഭാഗീകമായുമാണ് തകര്‍ന്നത്. നെല്ല, കറപ്പന്‍, സജി, സിന്ധു എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും മണ്ണിടിഞ്ഞ് തകര്‍ന്നതിനാല്‍ അയിനിക്കല്‍ നിര്‍മ്മല സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും, പിന്നീട് ഈ കുടുംബങ്ങളെ അയിനിക്കല്‍ കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റുകയായിരുന്നു. നാല് കുടുംബങ്ങളിലായി 20ഓളം പേരാണ് ഇപ്പോഴും ക്യാമ്പില്‍ കഴിയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാല് ഏക്കര്‍ സ്ഥലത്താണ് കൈപ്പഞ്ചേരി പണിയ കോളനി സ്ഥാപിച്ചത്. എല്ലാ വര്‍ഷവും അയിനിക്കല്‍ പുഴ കരകവിഞ്ഞൊഴുകുമ്പോള്‍ ഈ വീട്ടുകാര്‍ ഒറ്റപ്പെടുകയും ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്യുന്നത് പതിവാണ്. അയിനിക്കല്‍ പുഴയില്‍ നിന്നും 25 മീറ്ററോളം ഉയരത്തിലാണ് 12 വീടുകളും നിര്‍മ്മിച്ചത്. വീടുകളുടെ പിന്‍ഭാഗത്ത് 50 മീറ്ററോളം ഉയരത്തില്‍ വലിയകുന്നാണ്. പേര്യ ആലാറ്റിന്‍ റോഡില്‍ നിന്നും 20 മീറ്ററോളം അകലെയുള്ള കോളനിയില്‍ ഗതാഗതയോഗ്യമായ റോഡ് പോലുമില്ല. ഇക്കഴിഞ്ഞ ശക്തമായ കാലവര്‍ഷത്തില്‍ 50 മീറ്ററോളം ഉയരുമുള്ള കുന്നില്‍ നിന്നും മണ്ണിടിഞ്ഞതിനാല്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും തകരുകയായിരുന്നു. ആറ് വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ഇതിന് പുറമേ വീടുകളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തെ കുന്നിലും വന്‍വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും മുന്‍ഭാഗത്തു നിന്നും, പിന്‍ഭാഗത്തു നിന്നും മണ്ണിടിഞ് അപകടാവസ്ഥയിലായതിനെ തുടർന്നാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത്. ഗ്രാമപഞ്ചായത്തംഗം ബെന്നിയുടെ നേതൃത്വത്തിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തും പൊതു ജനങ്ങളും സന്നദ്ധ പ്രവർത്തകരുമായിരുന്നു ഇതുവരെ ഭക്ഷണം നൽകിയിരുന്നത്. റവന്യം വകുപ്പിന്റെ കണക്കിൽ ഇങ്ങനെയൊരു ദുരിതാശ്വാസ ക്യാമ്പില്ലത്രെ. അതു കൊണ്ട് ഭക്ഷണവും സഹായങ്ങളും നൽകാൻ കഴിയില്ലന്നാണ് വാദം.
Leave a Reply